Thursday, September 20, 2012

സ്വപ്നങ്ങള്‍ക്ക് കൂട്ടായെത്തുന്നവര്‍


നമ്മുടെ ജീവിതത്തെ , നമ്മുടെ സ്വപ്നങ്ങളെ  മറ്റാരെക്കാളും നമ്മള് എല്ലാ അര്‍ത്ഥത്തിലും സ്നേഹിക്കുമ്പോഴാണ് ഓരോ ദിവസവും ഒരു പുതിയ അനുഭവമായി മാറുന്നത് ..കോട്ടും സൂട്ടും ഇട്ട കുളാന്ടെഴ്സ്‌ കാലില്‍ കാലു കയറ്റി വച്ചിരുന്നു അവരുടെ പാഷനായി കോര്‍പ്പറേറ്റ്‌ സ്വപ്നങ്ങളും ഇന്‍റലക്ച്വല്‍ ഹോബികളും എഴുന്നള്ളിക്കുമ്പോഴും കുക്കിംഗ് ആണ് എന്‍റെ പാഷന്‍ എന്നും സ്വന്തമായി ഒരു തട്ടുകടയാണ് എന്‍റെ സ്വപ്നമെന്നും തുറന്നു പറയാന്‍ എനിക്ക് മടിയില്ലാതെ വരുന്നതും അതുകൊണ്ടാണ് ..പൈപ്പ് റിന്ച്ചും ലാഡറും തോളിലേറ്റി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്തു ,  പൊടിക്കാറ്റില്‍ ഒരു കൈ മറവച്ചു മരത്തണലില്‍ ഇരുന്നു ഭക്ഷണം കഴിച്ചു ഈച്ചയെ പേടിച്ചു മുഖത്ത് ഒരു ടവല്‍ മറച്ചിട്ടു കത്തുന്ന സൂര്യന് താഴെ ഉച്ച മയക്കവും മയങ്ങി ജീവിച്ച ഇന്നലെകളും ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ എന്തും കയ്യെത്തിപ്പിടിക്കാം എന്ന് സ്വപ്നം കാണാവുന്ന ഇന്നും ഒരുപോലെ വ്യത്യാസമില്ലാതെ ഞാന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ട് തന്നെയാണ് ..

അടയ്ക്കാ കിളി കൂട് കൂട്ടുന്നത്‌ പോലെ എന്‍റെ പാഷന് വേണ്ടി ഞാന്‍ ചകിരി നാരുകള് സംഭരിക്കുകയാണ്..ഒരു ഹോട്ടലില്‍ പോയാല്‍ വ്യത്യസ്തമായ ഒരു ഭക്ഷണം കഴിച്ചാല്‍ അടുക്കളയില്‍ ഇടിച്ചു കയറി കുക്കിനോട് റെസീപ്പി ചോദിക്കാന്‍ ശ്രമിക്കാറുണ്ട് ..ഇന്നലെ നടന്ന ഒരു ട്രെയിനിംഗ് ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു ..ഓട്സ് കൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയ ഒരു വിഭവം ഇഷ്ടപ്പെട്ടു അടുക്കളയില്‍ കയറാന്‍ നോക്കിയപ്പോള്‍ ഫ്ലോര്‍ മാനേജരുടെ അനുവാദം വേണം എന്നായി .. തിരുവനനന്തപുരം കാരന്‍ സയീദ്‌ എന്നെ തുറിച്ചു നോക്കി ചോദിച്ചു ടൈം ആന്‍ഡ്‌ പ്രയോരിറ്റി മാനേജ്മെന്റ് ട്രെയിനിംഗ് നു വന്ന നിങ്ങളെന്തിനാ അടുക്കളയില്‍ പോകുന്നത് ..എന്‍റെ പാഷനും സ്വപ്നങ്ങളും തുറന്നു പറഞ്ഞപ്പോള്‍ തോളില്‍ കയ്യിട്ടു എന്നെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയി ..ഷെഫിനെ പരിചയപ്പെടുത്തി ..റെസീപ്പി വാങ്ങി തന്നു ..നിങ്ങള്‍ ആഗ്രഹിക്കണം ഭായി ..ആഗ്രഹിച്ചാല്‍ നടക്കാത്തത് ഒന്നുമില്ല..ഞാന്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്ന് സയീദ്‌ എന്നോട് പറയുമ്പോള്‍ റോട്ടാനയിലെ ഫ്ലോര്‍ മാനേജര്‍ ആയിരുന്നോ അവന്റെ സ്വപ്നം എന്ന് ചോദിയ്ക്കാന്‍ ആഗ്രഹിച്ചില്ല ..

ആറാം ക്ലാസ് വരെ പഠിച്ച സയീദിന് തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ പിന്നും സ്ലേഡും വില്പ്പനയായിരുന്നു ..തിരക്കില്‍ ആളുകള്‍ സമയവും വാരിപ്പിടിച്ചു പായുമ്പോള്‍ തന്റെ ശരീരത്തില്‍ കൊളുത്തിയിട്ട തന്റെ അന്നവുമായി സയീദ്‌ അവരിലേക്ക് ഇടിച്ചു കയറും ..വ്യാജ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി അനിയനെക്കൊണ്ട് ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യിച്ചു രോട്ടാനയുടെ അടുക്കളകളില്‍ ഒന്നിലേക്ക് സയീദ്‌ വന്നു കയറുന്നത് വെറും മൂന്നു വര്ഷം മുന്‍പാണ് ..സ്കൂളില്‍ പഠിച്ചതൊക്കെ എന്ത് ഭായീ ജീവിതത്തിലെ പഠിപ്പാണ് പഠിപ്പ്..ഇവിടെ നമ്മള്‍ക്ക് താങ്ങായി എത്തുന്ന നല്ല മനുഷ്യരാണ് പടച്ചവന്‍ ..എന്ന് അതിലെ കടന്നു പോയ എച്ച് ആര്‍ അസിസ്റ്റന്റ് മാഗിയെ കാട്ടി സയീദ്‌ പറഞ്ഞപ്പോള്‍ തലയാട്ടാതിരിക്കാനായില്ല ..തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സങ്കടവുമില്ല ഭായീ ..അന്നത്തെ ജീവിതത്തോട് വെറുപ്പുമില്ല..അന്ന് അതായിരുന്നു അന്നം തന്നിരുന്നത് ..ഇന്ന് ഇതും ..എല്ലാം സംഭവിച്ചു പോകുന്നതാണ് ..


ട്രെയിനിങ്ങിന്റെ ഇടവേളകളില്‍ വരുന്ന ഗസ്റ്റുകളോട് മണിമണി ആയി ഇംഗ്ലീഷ്‌ പറയുന്ന എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സയീദ്‌ എന്ന ആറാം ക്ലാസുകാരനെ പല തവണ കണ്ടു ..അയാള്‍ക്ക്‌ ചിരിക്കാതിരിക്കാന്‍ ആവില്ല ..കാരണം അയാള്‍ അയാളുടെ ജീവിതത്തെ സ്നേഹിക്കുന്നു ..നോവിന്‍റെ ഇന്നലെകളെയും സുഖത്തിന്റെ ഇന്നുകളെയും ഒരുപോലെ തന്നെ ..

എന്‍റെ ജീവിതമാണ് ശരിയെന്നു ഓര്‍മ്മ്പെടുത്താന്‍ , എന്‍റെ സ്വപ്നങ്ങള്‍ക്ക് സാധ്യതകള്‍ ഉണ്ടെന്നു എനിക്കാത്മവിശ്വാസം തരാന്‍  സയീദുമാര്‍ ഇനിയും വരും ..ഒരര്‍ത്ഥത്തില്‍ ഞാനുമൊരു സയീദാണല്ലോ..


Monday, March 19, 2012

ക്രിക്കറ്റ്‌ എന്ന സവര്‍ണ്ണ ഫാസിസ്റ്റ്‌ മുതലാളിത്ത മഹാമഹം

ഒരു ദേശീയ വിനോദം എന്ന നിലയ്ക്ക് നമ്മള്‍ അറിയുന്ന ക്രിക്കറ്റ്‌ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും ആകുലതകളും ചര്‍ച്ച ചെയ്യപ്പെടേണ്ട കാലഘട്ടം അതിക്രമിച്ചു കഴിഞ്ഞു .തീജ്വാലയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈയാം പാറ്റകളെപ്പോലെ രാജ്യത്തെ യുവതലമുറ ഈ അധമ
ലഹരിയില്‍ വീണടിയുന്നത് നമ്മള്‍ കാണുന്നു ..ക്രിക്കറ്റ്‌ മുന്നോട്ടു വയ്ക്കുന്ന മുതലാളിത്ത അജണ്ടയും സവര്‍ണ്ണ ഫാസിസ്റ്റ്‌ രാഷ്ട്രീയവും വിശകലനം ചെയ്യുമ്പോള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിനോദമായ ഫുഡ്ബോളുമായി വേണം താരതമ്യം ചെയ്യപ്പെടാന് .

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍  റബ്ബര്‍ മരത്തിന്റെ കറ കൊണ്ട് ഉണ്ടാക്കിയ പന്ത് തട്ടിക്കളിച്ചു    കുട്ടികള് തുടങ്ങിയ വിനോദമാണ് ഫുഡ്‌ ബോള്‍ എങ്കില് സമ്പന്നതയുടെ ദുര്മ്മേദസ്സ് അടിഞ്ഞു കൂടിയ സായിപ്പുമാര്‍ കൊളോണിയല്‍ ഫ്യൂഡല്‍ ചിന്താഗതിയുമായി മൂന്നാം ലോക രാജ്യങ്ങളിലേക്ക് പറിച്ചു നട്ട ഒന്നാണ് ക്രിക്കറ്റ്‌ എന്ന് വിസ്മരിക്കപ്പെടെണ്ടതല്ല.

പതിനൊന്നു പേരടങ്ങിയ രണ്ടു ടീമാണ് രണ്ടു വിനോദങ്ങളിലും ഉള്പ്പെട്ടിട്ടുള്ളത് എങ്കിലും ഫുട്ബോളില്‍ ഒരേസമയം എല്ലാവര്ക്കും പന്ത് തട്ടാന്‍ അവസരം കിട്ടുന്നുണ്ട്‌. .എല്ലാവര്ക്കും തുല്യ പ്രാധാന്യവും സമത്വവും ഉള്ള ഒരു കളിയാണ് ഫുട്ബോള്‍ എന്ന് കാണാം  .ക്രിക്കറ്റില്‍ പതിനൊന്നു പേര് എതിരാളികളായ രണ്ടുപേര്‍ക്ക് ചുറ്റും നിന്ന് ആക്രമിച്ചു പീഡിപ്പിക്കുന്ന ക്രൂരതയാണ് നമ്മള്‍ കാണുന്നത് . ക്രിക്കറ്റിലെ കളിക്കാരെ ബൌളര്‍ , ബാറ്റ്സ്മാന്‍, കീപ്പര്‍ എന്നിങ്ങനെ വിഭജിച്ചു ചില ജോലികള്‍ ചിലര്‍ക്ക് മാത്രം പ്രാപ്യമാക്കുന്നത് പൌരാണിക കാലത്ത് നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ പകര്‍പ്പാണ് .കീപ്പര്‍മാരെ ബൌള്‍ ചെയ്യാന്‍ അനുവദിക്കാത്തത് കീഴ്ജാതികളെ ക്ഷേത്രത്തിനകത്ത് കടക്കാന്‍ അനുവദിക്കാതിരുന്ന പഴയ സവര്‍ണ്ണ ഫാസിസ്റ്റ്‌ ആചാരങ്ങളുടെ പുതിയ പതിപ്പാണ് . ഫു ട്ബോളില്‍ റഫറി എന്ന മേല്‍നോട്ടക്കാരന്‍ കളിക്കാര്‍ക്ക് ഒപ്പം ഓടുമ്പോള്‍ ക്രിക്കറ്റിലെ അമ്പയര്‍ ഒരിടത്ത് മേലനങ്ങാതെ നിന്ന് ബാക്കി എല്ലാവരെയും നിയന്ത്രിക്കുകയും ശാസിക്കുകയും ആണ് ചെയ്യുന്നത് .സോഷ്യലിസം നിലവിലുള്ള ഒരു തൊഴില്‍ രംഗവും മുതലാളിത്ത വ്യവസ്ഥയും തമ്മിലുള്ള വ്യകതമായ അവസ്ഥാന്തരങ്ങള്‍ ആണ് ഇവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത്‌ .മുട്ടോളമെത്തുന്ന ഒരു ട്രൌസരുമിട്ടു ഒരു ഗോളാകൃതിയില്‍ ഉള്ള ഒരു പന്തും തട്ടി ആര്‍ക്കു വേണമെങ്കിലും ഫുട്ബോള്‍ കളിക്കാം എന്നിരിക്കെ ക്രിക്കറ്റിന്റെ ആടയാഭരണങ്ങള്‍  ശ്രദ്ധിക്കുക.കയ്യിലും കാലിലും തലയിലും എന്തിനു പ്രത്യുത്പാദന ഉപാധികളെ വരെ പടച്ചട്ടയിട്ടു സംരക്ഷിച്ചുകൊണ്ട് തീര്‍ത്തും വരേണ്യമായി നടത്തുന്ന ഒരു വിനോദമാണ് ക്രിക്കറ്റ്‌ .ഫുട്ബോളില്‍ വിശാലമായ ഒരു ഗോള്‍ പോസ്റ്റ്‌ ലക്‌ഷ്യം വച്ചുകൊണ്ട് ഒരു കൂട്ടായ്മ , ഒരു മുന്നേറ്റം നമ്മള്‍ കാണുമ്പോള്‍ ന്യൂനപക്ഷമായ രണ്ടു പേര് തങ്ങളുടെ ജീവിതമാകുന്ന മൂന്ന് വടികളെ ഭൂരിപക്ഷത്തില്‍ നിന്ന് സംരക്ഷിച്ചു നിലനിര്‍ത്താനുള്ള തത്രപ്പാട് ക്രിക്കറ്റില്‍ വീക്ഷിക്കാനാകും.തങ്ങളുടെ ലിമിറ്റഡ്‌ സ്പേസില്‍ അവരെ തളച്ചിടാന്‍ ആണ് ചുറ്റുമുള്ള ഭൂരിപക്ഷം ശ്രമിക്കുന്നത് .അവര്‍ അതില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ സംരക്ഷിച്ചു വച്ചിരിക്കുന്ന വിക്കറ്റ്‌ തട്ടിമറിച്ച് ഔട്ട്‌ ആക്കി അവരെ പുറംതള്ളുന്നു.പത്തു പേര് പുറത്താക്കപ്പെടുമ്പോള്‍ പതിനൊന്നാമന് അവസരം നിഷേധിക്കുന്ന കാട്ടുനീതിയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത് എന്ന് കാണാം .

വ്യക്തികളെ ആരാധനാപാത്രങ്ങള്‍ ആക്കി ബിംബവല്‍ക്കരിക്കുന്ന ഒരു സന്ഘി രാഷ്ട്രീയം ക്രിക്കറ്റില്‍ ഉടനീളം കാണാന്‍ സാധിക്കും .സച്ചിനെ പോലുള്ള കളിക്കാരെ ദൈവം എന്നാണു വിശേഷിപ്പിക്കുന്നത് .ദൈവം എന്നത് പോലും ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത ഒരു മിത്ത് ആണെന്ന് ഇരിക്കെ ആള്‍ദൈവങ്ങളെ വളര്‍ത്തിയെടുത്തു പൌരാണിക ഭാരത സങ്കല്‍പ്പങ്ങളെ കൂട്ട് പിടിച്ചു നടത്തപ്പെടുന്ന ഒരു രഹസ്യ അജന്‍ഡയുടെ ഭാഗമാണ് ഇതെന്നു മനസ്സിലാക്കാന്‍ സാധിക്കും .നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം എടുത്തു കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാര്‍ക്ക് നല്‍കുമ്പോള്‍ ലയണല്‍ മെസ്സിയെ പോലുള്ള ഫുട്ബോള്‍ കളിക്കാര്‍ തങ്ങളുടെ അസ്ഥിരോഗത്തിനു ചികിത്സ തേടിയാണ് ബാര്‍സലോണ പോലുള്ള ക്ലബ്ബിലേക്ക് കളിക്കാന് എത്തിയത് എന്ന് കാണാം.സച്ചിന്‍ സെഞ്ചുറി അടിച്ചതുകൊണ്ടോ ഇന്ത്യ ക്രിക്കറ്റില്‍ ജയിച്ചതുകൊണ്ടോ നമ്മുടെ നാട്ടിലെ പട്ടിണി മാറുന്നില്ല എന്നത് ഓര്‍ക്കണം .അടിസ്ഥാന സൌകര്യ വികസനത്തിന് ചിലവഴിക്കേണ്ട നികുതിപ്പണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കപ്പെടുന്നത് .സ്ത്രീകളെ വെറും വില്പ്പനച്ഛരക്കാക്കുന്ന അവസ്ഥയാണ് ചിയര്‍ ഗേള്‍സ്‌ എന്ന പുതിയ സംവിധാനം ക്രിക്കറ്റില്‍ ആവിഷ്ക്കരിക്കുക വഴി ചെയ്തിരിക്കുന്നത് .

അമിത ദേശീയത എന്ന സന്ഘി രാഷ്ട്രീയമാണ് ക്രിക്കറ്റ്‌ മുന്നോട്ടു വയ്ക്കുന്നത് .ഒരു ഫുട്ബോള്‍ മത്സരം തുടങ്ങുമ്പോള്‍ ടീം ക്യാപറ്റന്‍മാര്‍ പരസ്പരം രാജ്യത്തിന്റെ പതാകകള്‍ കൈമാറുകയും കളിക്കാര്‍ തമ്മില് കൈ കൊടുത്തുകൊണ്ട് സ്നേഹത്തോടെ മല്‍സരം ആരംഭിക്കുകയും ചെയ്യുന്നു .എന്നാല്‍ ക്രിക്കറ്റില്‍ മത്സരങ്ങള്‍ പലപ്പോഴും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു .ഇന്ത്യാ പാക്കിസ്ഥാന്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ രണ്ടു രാജ്യങ്ങളിലെയും ആരാധകര്‍ കളിക്കാരെ പരസ്പരം യുദ്ധം ചെയ്യുന്ന സൈനികരായി ആണ് സംകല്പ്പിക്കുന്നത് .മനുഷ്യ മനസ്സുകളില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുവാന്‍ അല്ലാതെ ക്രിക്കറ്റ്‌ എന്ന കളികൊണ്ട് യാതൊരു സാമൂഹ്യ നന്മയും ഇല്ലെന്നു കാണാം .സന്ഘികളുടെ രാഷ്ട്രീയ പ്രചാരണായുധമായ വന്ദേമാതരം എല്ലാ മത്സരങ്ങളിലും മുഴങ്ങി കേള്പ്പിക്കുവാനും സ്റ്റേഡിയത്തിനു അകത്തും പുറത്തും ആരാധകരെക്കൊണ്ട് നിര്‍ബന്ധമായി വിളിപ്പിക്കുവാനും ക്രിക്കറ്റ്‌ വഴി വയ്ക്കുന്നു എന്നത് അവഗണിക്കുവാന്‍ ആവാത്ത ഒരു രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുണ്ട് .ഇത്തരത്തില്‍ ക്രിക്കറ്റിലൂടെ ഒളിച്ചു കടത്തുന്ന ഒരു രാഷ്ട്രീയം തിരിച്ചറിയാതെ ഇന്നത്തെ യുവതലമുറ ഇതിന്‍റെ ലഹരിയില്‍ വശംവദരായി തങ്ങളുടെ ചുമതലകളും അവകാശങ്ങളും വിസ്മരിക്കപ്പെട്ടു പോകുന്ന ഈ അവസ്ഥക്ക്  എതിരെ നമുക്ക് പൊരുതേണ്ടതുണ്ട് .തെരുവുകളില്‍ നിന്ന് കുറ്റികളും മരക്കഷണങ്ങളും ഒഴിഞ്ഞു പോകുകയും കാല്‍പ്പന്തുകളിക്കാരെക്കൊണ്ട് നിറയുകയും ചെയ്യുന്ന ഒരു നല്ല നാളെക്കായി നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം .

Wednesday, February 15, 2012

ഇനിയും വറ്റാത്ത കരുണയുടെ ഉറവകള്‍

രണ്ടാഴ്ച മുന്പ് dubai cares സംഘടിപ്പിച്ച walk for children education എന്ന പരിപാടിക്ക് വളണ്ടിയര്‍ ആയി പോയിരുന്നു...പല രാജ്യങ്ങളിലെ അടിസ്ഥാന വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്ക്  വിദ്യാഭ്യാസത്തിനുള്ള സഹായം എത്തിച്ചു  കൊടുക്കുക ..അതായിരുന്നു ഉദ്ദേശ്യം...വളണ്ടിയര്‍ അല്ലാതെ അനുഭാവം പ്രകടിപ്പിച്ചു കൂടെ നടന്നു പങ്കെടുക്കുന്നതിനു ഒരാള്‍ മുപ്പതു ദിര്ഹംസ് തന്നു രജിസ്റ്റര്‍ ചെയ്യണം..
മുപ്പതു രെജിസ്ട്രേഷന്‍ കൌണ്ടര്‍ ഉണ്ടായിട്ടും ഭയങ്കര തിരക്ക്...
വെള്ളിയാഴ്ചയുടെ ആലസ്യം ഒന്നുമില്ലാതെ രാവിലെ ഏഴുമണിക്ക് വിവിധ രാജ്യക്കാര്‍..... ... അധികവും കുട്ടികള്‍...
ഞാന്‍ ഇന്‍ഫോര്‍മേഷന്‍ കൌണ്ടറില്‍ ഇരിക്കുകയായിരുന്നു..എന്റെ കൂടെ നദീന്‍ അലാനി എന്ന ഒന്പതാം ക്ലാസ്സുകാരി...മനസ്സിന്റെ നന്മ കൊണ്ട് അവള്‍ എത്രയോ മേലെ ആണെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി..
ഒരു വെള്ളിയാഴ്ച പോലും മുടങ്ങാതെ വളണ്ടിയര്‍ ഇന്‍ ദുബായ്‌ എന്ന സംഘടനയിലൂടെ സേവനത്തിനു സമയം കണ്ടെത്തുന്ന മിടുക്കി..
എന്താണ് ഈ പരിപാടിക്ക് വന്നത് എന്ന എന്റെ ചോദ്യത്തിന് അവളുടെ മറുപടി “ഞാനടക്കം എന്റെ കൂട്ടുകാര്‍ ഇവിടെ ക്ലാസ്സ്‌ റൂമിലെ എയര്കണ്ടീഷനരിനു തണുപ്പ് പോര എന്ന് പരാതി പറയുമ്പോള്‍ ലോകത്തിന്റെ മറ്റിടങ്ങളില്‍ എന്താണ് ക്ലാസ്സ്‌ റൂം എന്നറിയാത്ത കുട്ടികള്‍ പഠിക്കുന്നു എന്ന തിരിച്ചറിവ് കാരണം തന്നെ എന്ന് ..
ആ മറുപടിയിലെ കാരുണ്യവും ആത്മാര്‍ത്ഥതയും കണ്ടു ബഹുമാനം തോന്നി ആ പെണ്‍കുട്ടിയോട് .(എന്നെ വളണ്ടിയര്‍ ഇന്‍ ദുബായ്‌ എന്ന സംഘടനയിലേക്ക് നയിച്ചത് ആ പെണ്‍കുട്ടിയാണ് എന്ന് പറയട്ടെ ..എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച നല്ല തീരുമാനം .) .

വാക്ക്‌  തുടങ്ങിയപ്പോള്‍ ഞങ്ങള്‍ രെജിസ്ട്രേഷന്‍ നിര്ത്തി ..
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരമ്മ തന്റെ രണ്ടു മക്കളെയും കൊണ്ട് ഓടി വന്നു ..
രെജിസ്ട്രേഷന്‍ അവസാനിച്ചു എന്ന എന്റെ മറുപടിക്ക് അറിയാത്ത രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ വന്നത് എന്നവര്‍ പറഞ്ഞു..
ചാരിറ്റി ബോക്സ്‌ അവരുടെ മുന്പിലേക്ക് നീക്കി വെച്ച് ഞാന്‍ പറഞ്ഞു
സംഭാവന ഇതില്‍ ഇട്ടേക്കുക...അതും ഈ പ്രവര്‍ത്തനത്തിന് വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നത് ..

എനിക്കിതില്‍ പണം ഇടുന്നത് കൊണ്ട് വിരോധമില്ല പക്ഷെ ഞാന്‍ എന്റെ
മക്കളെയും കൊണ്ട് വന്നത് ആ പാവപ്പെട്ട കുട്ടികള്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശമെങ്കിലും എന്‍റെ മക്കള്‍ മനസ്സിലാക്കണം എന്ന് കരുതിയാണ്..ഒരിക്കലെങ്കിലും ഈ മൂന്നു കിലോമീറ്റര്‍ നടക്കുന്നതിലൂടെ നിത്യവും അതിന്റെ അനേകം മടങ്ങുകള്‍ നടന്നു വിദ്യ അഭ്യസിക്കുന്ന  കുട്ടികളോട് അവര്ക്ക് ദയയും സ്നേഹവും തോന്നണം..ഞാന്‍ ജോലി ചെയ്തു സമ്പാദിച്ച പണം ഈ പെട്ടിയില്‍ ഇടുന്നതിലൂടെ അവര്‍ അത് മനസ്സിലാക്കുമോ..?

ആ അമ്മയുടെ ചോദ്യത്തിന് മുന്പില്‍ എണീറ്റ്‌ നിന്ന് ഒരു സല്യൂട്ട് ..അതെ എനിക്ക് നല്കാന്‍ ഉണ്ടായുള്ളൂ..
രെജിസ്ട്രേഷന്‍ കൌണ്ടര്‍ തുറപ്പിച്ചു , മുന്നേ നടന്നു പോയ കൂട്ടത്തിനോപ്പം എത്താന്‍ ആദ്യം ഓടിയും പിന്നെ അവസാനം വരെ നടന്നും തിരിച്ചെത്തിയ അഹമ്മദ്‌ എന്ന ആ നാല് വയസ്സുകാരന്‍ അവന്റെ അമ്മ ഉദ്ദേശിക്കുന്ന അര്ത്ഥത്തില്‍ ഇപ്പോള്‍ അത് മനസ്സിലാക്കിയോ എന്ന് എനിക്കറിയില്ല..
പക്ഷെ ഒന്നറിയാം..
ഈ അമ്മയുടെ ചിറകിനടിയില്‍ വളരുന്ന അവന്‍ നാളെ ഒരു ഉദാത്ത മനുഷ്യസ്നേഹി ആയി മാറും...
ഒരിക്കല്‍ കൂടി പേരറിയാത്ത ആ അമ്മയ്ക്കും നദീന്‍ അലാനി എന്ന ഒന്‍പതാം ക്ലാസ്സുകാരിക്കും എന്‍റെ ആദരവില്‍ കുതിര്ന്ന നമസ്കാരം..






Saturday, January 28, 2012

ശബ്ദങ്ങളില്ലാത്ത ലോകത്ത്‌

ഭാഷയറിയാത്ത  ഒരു ലോകത്ത്  ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ അത്യന്തം പ്രതിസന്ധികള്‍ നിറഞ്ഞതാണ് .അറബി മാത്രം സംസാരിക്കുന്ന ആളുകള്‍ ഉള്ള ഒരു ഓഫീസില്‍ ഒരു ഇന്ത്യക്കാരനെയോ ഒരു മലയാളിയെയോ കണ്ടു മുട്ടിയാല്‍ പിന്നെ സമാധാനമാണ് .മിക്ക അറബികള്‍ക്കും ഇംഗ്ലീഷ് അറിയാം എങ്കിലും നമ്മുടെ ലോകത്തേക്ക് ഇറങ്ങിവന്നു സംവദിക്കാന്‍ അവര്‍ക്കാകുമോ എന്ന ആശങ്ക  നമുക്ക് എപ്പോഴും ഉണ്ടായിരിക്കും .സാധാരണ ജനങ്ങളുടെ  ലോകത്ത് പെട്ടുപോകുന്ന മൂകരും ബധിരരും ഈ പ്രതിസന്ധികള്‍ നേരിടുന്നുണ്ട് .വളണ്ടിയര്‍ ഇന്‍ ദുബായ്‌ യുടെ പല പ്രോഗ്രാമുകളില്‍ ശബ്ദങ്ങളുടെ ലോകം തുറന്നു കിട്ടാത്ത ഇത്തരത്തില്‍ പെട്ട പലതരം ആളുകളുമായി സംവദിക്കേണ്ടി വരാറുണ്ട് .അന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അവര്‍ പറയുന്നത് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് .അവര്‍ പരസ്പരം കണ്ടു മുട്ടുമ്പോള്‍ ഉള്ള സന്തോഷം കാണുമ്പോള്‍ അവരിലൊരാളായി അതില് കൂടിച്ചേരാന്‍  മനസ്സ് കൊതിച്ചിട്ടുണ്ട് .കൂടുതല്‍ വളണ്ടിയര്‍ മാര്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്പ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി  അവരുടെ ഭാഷ പഠിപ്പിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്
 സിനുമകളിലും മിമിക്രി ഷോ കളിലും നമ്മള് ഒരുപാട് കളിയാക്കിയിട്ടുള്ളത് ആണെങ്കിലും അവരുടെ ഭാഷാ ലോകത്ത് എത്തിപ്പെട്ടാല്‍ നമ്മള് അന്തം വിട്ടു പോകും .അവര്‍ക്ക് സ്വന്തമായി ആല്ഫബെറ്റ്സ് ഉണ്ട് .ഭാഷാ ശൈലിയും പദ പ്രയോഗങ്ങളും ഉണ്ട് .ആനന്ദിക്കാനും ദുഖിക്കാനും അഭിനന്ദിക്കാനും സഹതപിക്കാനും അവരുടെതായ രീതികളുണ്ട് .






വര്‍ക്ക്‌ഷോപ്പ് കണ്ടക്റ്റ്‌ ചെയ്ത നാലുപേരില്‍ രണ്ടുപേര്‍ ഇത്തരത്തില്‍ പെട്ട സ്പെഷല്‍ നീഡ് ആളുകള്‍ ആയിരുന്നു ..ഏഴു മണിക്കൂര്‍ നീണ്ട വര്‍ക്ക്‌ഷോപ്പ്‌ തീര്‍ന്നു പോയത് അറിഞ്ഞു പോലുമില്ല ..അത്രയും ആവേശമായിരുന്നു എല്ലാവര്‍ക്കും.അവരുമായി അവരുടെ ഭാഷയില്‍ സംസാരിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ .അവസാനം നടത്തിയ എലിജിബിലിറ്റി പരീക്ഷ കൂടെ പാസ്‌ ആയതോടെ ഞാന്‍ അവരുടെ ഗ്രൂപ്പിലെ ഒരു മെമ്പര്‍ ആയി .ഇനിയെനിക്ക് അവരുടെ ഭാഷയില്‍ സംസാരിക്കാം .അവരുടെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിക്കൊണ്ട് , അവരിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നുകൊണ്ട് .സങ്കോച്ചങ്ങള്‍ ഇല്ലാതെ തന്നെ .അവരുടെ സന്തോഷങ്ങളില്‍ , ജീവിതത്തില് ഒരുവനായിക്കൊണ്ട് .




Monday, January 16, 2012

സമൂഹം ചവിട്ടി താഴ്ത്തുന്നവര്‍

എന്‍റെ തറവാടിന്റെ തൊട്ടടുത്ത് ആയിരുന്നു അവളുടെ വീട്..
ബാല്യം മുതല്‍ ഒരു വഴിപിഴച്ചവളുടെ മകള്‍ എന്ന് വിളിപ്പേര് കേള്‍ക്കേണ്ടി വന്നവള്‍..

അവളോടൊപ്പം കളിക്കുന്നതിന് പോലും ഞങ്ങള്‍ കുട്ടികള്‍ക്ക് വിലക്കുണ്ടായിരുന്നു..ഒറ്റയ്ക്ക് ദൂരെ മാറിയിരുന്നു കളിക്കുന്ന 
അവളോട്‌ തോന്നിയ സഹതാപമാവം എന്നെ അവളുടെ സുഹൃത്ത് ആക്കിയത്..
തെക്കേപ്പുറത്തെ തൂണില്‍ കെട്ടിയിട്ടു മുത്തശ്ശന്‍ പുളി വാറല് കൊണ്ട് തല്ലിയിട്ടും
അവള്‍ എന്ത് തെറ്റ് ചെയ്തു എന്ന് ചോദിക്കാതിരിക്കാന്‍ എന്‍റെ കുഞ്ഞി മനസ്സിന് ആയില്ല..എന്നെ അനുകൂലിച്ച അമ്മയ്ക്കും കിട്ടി ശകാരങ്ങള്‍.. അമ്മമ്മ വക , അമ്മാവന്‍ വക, അച്ഛന്‍ വക ...

പഠിച്ച സ്കൂളിലും പിന്നീട് കോളേജിലും ഈ ദുഷ്പേര് അവളെ പിന്തുടര്‍ന്നപ്പോള്‍ എന്‍റെ അനുജത്തി ആയിരുന്നു അവള്‍ക്കു ആശ്രയം..

തൂണില്‍ കിടന്നു ഞാന്‍ തല്ലു കൊള്ളുമ്പോള്‍ കാരണമറിയാതെ കരഞ്ഞ എന്‍റെ പെങ്ങള്‍ എന്നെ മനസ്സിലാക്കി

മറ്റാരുടെയോ കുറ്റങ്ങളുടെ പേരില്‍ അവളെ ഒറ്റപ്പെടുത്തുന്ന സമൂഹത്തോട് അന്നെ വെറുപ്പായിരുന്നു .അമ്മയ്ക്കും മകള്‍ക്കും റേറ്റ്‌ ചോദിച്ച അവളുടെ സഹപാഠിയെ മൂക്കിടിച്ചു പരത്താന്‍ എന്നെ ഉപദേശിച്ചത് എന്‍റെ അനുജത്തി ആണെന്നുള്ളത് എന്നെ സന്തോഷിപ്പിച്ചു..

പിന്നെ വീട് മാറി പോയതിനു ശേഷം അവളെ കാണുന്നത് വിരളമായിരുന്നു ..

വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തിലെ ഒരു ഭക്ഷണ ശാലയില്‍ രണ്ടു പുരുഷന്മാരോടൊപ്പം അവളെ കണ്ടു ..

സീരിയലില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ എന്ന് പറഞ്ഞു ..

അച്ഛനോടൊപ്പം മദ്യവും പേറി വരുന്ന കസ്റ്റമേഴ്സ് അമ്മയെ പ്രാപിക്കുമ്പോള്‍ ഒളിച്ചിരിക്കാന്‍ പറ്റാത്ത രീതിയില്‍ അവള്‍ വളരുകയും ഏതു നിമിഷവും തന്‍റെയും മടിക്കുത്തഴിക്കപെടും എന്ന് അറിഞ്ഞപ്പോള്‍ അവള്‍ തിരഞ്ഞെടുത്ത വഴിയായിരുന്നു സീരിയല്‍..

എന്നിട്ട്.. എന്ന എന്‍റെ ചോദ്യത്തിന് അവളൊരു ചിരി ചിരിച്ചു ..

എന്‍റെ വിധി ഞാന്‍ ജനിക്കുമ്പോഴേ തീരുമാനിക്കപ്പെട്ടിരിക്കുന്നു ..ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറെ വിധത്തില്‍ ഞാന്‍ അവിടെ തന്നെ എത്തി എന്ന് പറഞ്ഞു കൊണ്ട് അക്ഷമയോടെ അവളെ കാത്തിരിക്കുന്ന ആളുകളുടെ അടുത്തേക്ക്‌ നടന്നു പോയി .
സമൂഹം അല്‍പ്പം സഹിഷ്ണുത കാണിച്ചിരുന്നെങ്കില്‍ അവള്‍ ഈ ലോകത്ത് ജീവിച്ചു പോയേനെ..എന്തെങ്കിലും ചെറിയ ജോലി എങ്കിലും ചെയ്ത്, ആരെയും ആശ്രയിക്കാതെ..അതിനെങ്ങിനെ വഴിപിഴച്ച അമ്മയുടെ മകള് അമ്മയെപ്പോലെ തന്നെ ആവണം എന്ന് സമൂഹത്തിനു നല്ല നിര്‍ബന്ധം ആണല്ലോ ..ഈ ലോകത്തെ തന്നെ വെറുത്തു പോയ അവസരമായിരുന്നു അത്..

പിന്നെ വര്‍ഷങ്ങളോളം അവളുടെ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു..അവളുടെ അമ്മയും അച്ഛനും മരിച്ചു എന്നും വീട് ബാങ്ക് ജപ്തി ചെയ്തു എന്നും പിന്നീട് അറിഞ്ഞു ..

കഴിഞ്ഞ ലീവിന് ദുബായിലേക്ക് വിളിക്കാന്‍ ഒരു ടെലഫോണ്‍ ബൂത്തില്‍ പോയപ്പോഴാണ് വീണ്ടും അവളെ കണ്ടത് ..

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം..മുട്ടോളം എത്തുന്ന മുടിയില്‍ ചെമ്പകപ്പൂവില്ലാതെ വിഷാദച്ഛായ മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു മുഖത്തോടെ ..

അപ്പോഴും എന്തും നേരിടാനുള്ള ആത്മധൈര്യം അവളില്‍ സ്ഫുരിക്കുന്നുണ്ടായിരുന്നു..

ഞാന്‍ എന്തെങ്കിലും സഹായം എന്ന ചോദ്യത്തിന്..

"ഒന്നും വേണ്ട ..എന്‍റെ ചെറിയ ജീവിതത്തില്‍ ഞാന്‍ ഇപ്പോള്‍ സംതൃപ്തയാണ്.

ശല്യപ്പെടുത്തുന്നവര്‍ ധാരാളം ഉണ്ടെടാ ഇപ്പോഴും .

ഇവിടെ ആള്ത്തിരക്കില്ലെങ്കില് വന്നു വില പറയുന്നവര്‍ ..

വൈകിട്ട് ബസ്‌ സ്റ്റോപ്പ്‌ മുതല്‍ വീട് വരെയുള്ള യാത്രയില്‍ നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും പിച്ചി ചീന്തുന്നവര്‍ ..

പക്ഷെ അവരുടെ മുഖത്ത്നോക്കി പ്ഫാ എന്ന് ആട്ടാന്‍ എന്‍റെ ജീവിതം എന്നെ പ്രാപ്തയാക്കി .."

ഒന്നും പറയാനില്ലാതെ ആ കൈ പിടിച്ച് അമര്‍ത്തി തിരികെ ഇറങ്ങിപ്പോന്നു ..എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മൊബൈല്‍ നമ്പറും കൊടുത്തു..

അവള്‍ക്ക് വീട് വയ്ക്കാനും മറ്റും ലോണ്‍ കിട്ടാനും സഹായിക്കാന്‍ പഞ്ചായത്ത് മെമ്പര്‍ ആയ അമ്മാവനെ നിരബന്ധിച്ചും ഓര്‍മ്മിപ്പിക്കാന്‍ അമ്മയെ ഏര്‍പ്പാടാക്കിയും ആണ് മടങ്ങിയത്..

ഇന്നലെ വീട് പണി തുടങ്ങി എന്ന് അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു..

സഹായിക്കണം, അവള്‍ നിരസിക്കും എന്ന് അറിയാമെങ്കിലും എന്നെ കൊണ്ട് പറ്റുന്ന വിധത്തില്‍ ..

ഇനിയും സമൂഹം അവളെ പിന്തുടരാതെ ഇരുന്നു എങ്കില്‍ ...

കൂടെ ജീവിക്കാന്‍ മറ്റാരും ഇല്ലെങ്കിലും ഈ ലോകത്ത് അവള്‍ അവള്‍ക്കു വേണ്ടി എങ്കിലും ജീവിച്ചോട്ടെ ...



എഡിറ്റ്‌ : ഇത് ഡ്രാഫ്റ്റില്‍ കിടന്നിരുന്ന പഴയ പോസ്റ്റ്‌ ആണ് .ഇന്നത്തെ സന്തോഷം അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു അവളെ വിവാഹം കഴിക്കാന്‍ ഒരാള്‍ തയ്യാറായി എന്നതാണ് ..ഈ ലോകത്ത് നന്മയുടെ കിരണങ്ങള്‍ കൂമ്പടഞ്ഞു പോയിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അവള്‍ ഇന്നെന്നെ വിളിച്ചു ..ഒരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ ജീവിതം അവള് തിരികെ പിടിക്കുകയാണ് .ജീവിതത്തോട് പോരാടിക്കൊണ്ട് തന്നെ..