Sunday, December 18, 2011

വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍

 ദുബായ്‌ ജുമൈരയിലെ സെന്സക്സ് റെസിഡന്‍ഷ്യല്‍ കെയര്‍ എന്ന സ്ഥാപനം ഡിഫരന്റ്ലി ഏബിളഡ് ആയ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ..വളണ്ടിയര്‍ ഇന്‍ ദുബായ്‌ ടെ ഭാഗമായി ഇടയ്ക്കിടയ്ക്ക് അവിടെ പോകാറുണ്ട് ..അവിടത്തെ ജോലിക്കാര്‍ അലക്കി വച്ചിരിക്കുന്ന അവരുടെ ഒരാഴ്ചക്ക് വേണ്ട വസ്ത്രങ്ങള്‍  ശനിയാഴ്ചകളില്‍ അയേണ്‍ ചെയ്തു കൊടുക്കുന്നത് ഞങ്ങളാണ് ..ഞായറാഴ്ചകളില്‍  അവരെ പുറത്തു കൊണ്ടുപോകും ..അവര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ..സിനുമ കാണാന്‍ , വാട്ടര്‍ തീം പാര്‍ക്കുകളില്‍ , ഡോള്‍ഫിനെറിയത്തില്‍ ..സിറ്റി ടൂര്‍ ബസ്സില്‍ ദുബായ്‌ കാണാന്‍ ..അങ്ങനെ അങ്ങനെ ..

താഴെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ചില ചിത്രങ്ങള്‍ ..
















കണ്ടില്ലേ സ്വന്തം കുടുംബാംഗങ്ങളെപ്പോലും പലരും ഉപേക്ഷിച്ചു കളയുമ്പോള്‍ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് വളണ്ടിയര്‍ ഇന്‍ ദുബായ്‌ ളെ ആളുകള്‍ അവരെ സ്നേഹിക്കുന്നത് .ഞങ്ങള്‍ക്കിത് ഒരു അസുലഭ നിമിഷമാണ് ..ഞങ്ങളുടെ അനിയന്മാരെയും അനിയത്തിമാരെയും സന്തോഷവാന്മാരായി കാണുന്ന സന്ദര്‍ഭം ..

കഴിഞ്ഞ ശനിയാഴ്ച ഞാന്‍ അവിടെ നേരത്തെ ചെന്ന് വാതില്‍ തുറന്നപ്പോള്‍ തന്നെ അവര്‍ എന്നെ നോക്കി ചിരിച്ചു ..കള്ളങ്ങള്‍ ഏതുമില്ലാത്ത നിഷ്ക്കളങ്കമായ ചിരി ..എന്നിട്ട് അലക്കി ബോക്സുകളില്‍ വച്ചിരിക്കുന്ന വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് കൈ ചൂണ്ടി കാണിച്ചു ..അവര്‍ക്കെന്നെ അറിയാം ..ഞാന്‍ എന്തിനാണ് വന്നത് എന്നും ...

ഈ ആഴ്ച അവര്‍ക്ക് ക്രിസ്തുമസ് പാര്‍ട്ടി എല്ലാം ഉള്ളതുകൊണ്ട് ഒരുപാട് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു..ഞങ്ങള്‍ ഏഴെട്ടുപേര് തച്ചിനു നിന്ന് തേയ്ക്കുമ്പോള്‍ ആരോ എന്‍റെ പിന്നില് തോണ്ടി ..
തിരിഞ്ഞു നോക്കുമ്പോള്‍ മുഹമ്മദ്‌ എന്ന പത്തു ഏഴു വയസ്സുകാരനാണ് ..ആയ അവനെ വീല്‍ ചെയറില്‍ തള്ളിക്കൊണ്ട് വന്നത് പോലും ഞാന്‍ അറിഞ്ഞില്ല ..അവനെന്നോട് അടുത്തു വരാന്‍ ആംഗ്യം കാട്ടി ..കുനിഞ്ഞ എന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മവച്ചു ..

അവന്‍റെ പ്രായത്തിന് അനുസരിച്ച തിരിച്ചറിവ് അവനില്ല ..എന്നിട്ടും..
ഞാനവനെ സഹായിക്കുകയാണ് എന്ന് അവനു മനസ്സിലായി ..ഒരുനിമിഷം എനിക്കൊരു  ചെറിയ  കുട്ടിയായി മാറണമെന്ന് തോന്നി ..ആ അനിയന്‍റെ കുഞ്ഞു ശരീരം കെട്ടിപ്പിടിച്ചു  വാവിട്ടൊന്നു കരയാന്‍ വേണ്ടി ..

പലപ്പോഴും അങ്ങനെയാണ് ...ഉള്ളിലെ ഭാരമിറങ്ങിപ്പോകാന്‍ മാത്രം ആഞ്ഞൊന്നു കരയാന്‍ സാധിക്കാത്തതുകൊണ്ടാണ് നമ്മളില്‍ പലരും നമ്മളിലെ കൊച്ചു കൊച്ചു നന്മകളുള്ള മനുഷ്യനെ തിരിച്ചറിയാതെ പോകുന്നത് ..ദുരിതങ്ങളില്‍ ഒറ്റപ്പെട്ടു പോകാതെ, അശരണര്‍ക്ക് തണലായി ആരെങ്കിലും എപ്പോഴും മുന്നോട്ട് വരും എന്ന പ്രത്യാശയോടെ ....



Friday, November 18, 2011

സദാചാരം കുട്ടികളിലേക്കും

ഫേസ്‌ ബുക്കില്‍ മൂവായിരത്തിലതികം ലൈക്ക്‌ കിട്ടുകയും രണ്ടായിരത്തോളം പേര്‍ റീഷെയര്‍ ചെയ്യുകയും ചെയ്ത അഗസ്റ്റിന്‍ ജോസഫ്‌ എഴുതിയ കുട്ടികളെ മാദക നര്‍ത്തകികള്‍ ആക്കരുത്  എന്ന പോസ്റ്റ്‌ കണ്ടപ്പോള്‍  ചില എതിര്‍പ്പുകള്‍ തോന്നി എങ്കിലും അതിലെ ചില കമന്റുകള്‍ കണ്ടപ്പോള് മലയാളിയുടെ സാമൂഹ്യ നിലവാരത്തെ ഓര്‍ത്ത്‌ സഹതാപം തോന്നി ..

 ഒരു  റിയാലിറ്റി ഷോയില്‍ പത്തു വയസ്സുള്ള കുട്ടി ധരിച്ചിരുന്ന വസ്ത്രം സദാചാരത്തിന് നിരക്കുന്നതല്ല എന്നും ലൈംഗിക ചേഷ്ടകള്‍ കാണിച്ചു കുട്ടി നൃത്തമാടി എന്നും അതിനെ ജഡ്ജ് ആയ നവ്യാ നായര്‍ അടക്കമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നുമാണ് അഗസ്റ്റിന്‍ ജോസഫ്‌ ഉന്നയിക്കുന്ന ആരോപണം ..കുട്ടികള്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നത് ശരിയല്ല എന്ന് പക്ഷെ മറ്റൊരു വേദിയില്‍  ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞുവത്രേ ..( ലക്ഷ്മി ഗോപാലസ്വാമി ആണല്ലോ നൃത്തത്തിന്റെയും സദാചാരത്തിന്റെയും അവസാന വാക്ക് ..യേത് )


അനുകൂലമായി ആഞ്ഞു ലൈക്കിയ ജനങ്ങള്‍ ആത്മരോഷം കൊണ്ട് നിറയ്ക്കുകയാണ് അവിടെ ..നവ്യാ നായരെപ്പറ്റി അവളോ വെടിയായി ഇനി പിള്ളേരെയും അങ്ങനെ ആക്കാന്‍ ആണ് ശ്രമം എന്ന് വരെ വിശേഷിപ്പിച്ച മഹാത്മാക്കള്‍ അവരിലുണ്ട്..ആരെങ്കിലും സിനുമയിലോ സീരിയലിലോ അഭിനയിച്ചാല്‍ ഓ അവള് പെഴയാണ് എന്ന് സദാചാരം വിസര്‍ജ്ജിക്കുന്ന മലയാളിയുടെ ഒരു പകര്‍പ്പ് മാത്രമാണ് അവിടെ കണ്ടത് ..

റിയാലിറ്റി ഷോ കളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ അറിയാതെയല്ല ..ആവരുടെ രീതികളോട് എതിര്‍പ്പുമുണ്ട്  എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ ചിലത് പറയാതെ വയ്യ 


എന്ന് മുതലാണ്‌  നമ്മുടെ  കുട്ടികളൊക്കെ ഇങ്ങനെ മൂടിപ്പുതച്ചു നടന്നു തുടങ്ങിയത് ..? ഹൈസ്കൂള്‍ ക്ലാസ്സിലെ കുട്ടികളും പെറ്റി കോട്ട് മാത്രം ഇട്ടു നടന്നിരുന്ന ഒരു കാലഘട്ടം കടന്നു പോയിട്ട് അധികമായില്ലല്ലോ  ..അനാവശ്യമായ ഭീതി അവരിലേക്ക് തള്ളിക്കയറ്റി നമ്മളുണ്ടാക്കിയതല്ലേ ഇതൊക്കെ ..ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചാല്‍ കുറ്റം ..ഒന്നാം ക്ലാസ്‌ മുതല്‍ അവരെ വേറെ ഇരുത്തി തമ്മില്‍ ഇടപഴകിയാല്‍ എന്തോ തെറ്റാണ് എന്ന് അവരറിയാതെ ഒരു ബോധം അവരുടെ ഉള്ളിലേക്ക് ഫീഡ് ചെയ്യുക ..ഒരു പത്തു വയസ്സുകാരിയുടെ വയറു കണ്ടാല്‍ അസ്വസ്ഥത ഉണ്ടാകുന്ന സമൂഹത്തിനല്ലേ ചികിത്സ വേണ്ടത് ..അത് ലൈംഗികമായ ഒന്നാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍  പെണ്‍കുട്ടികള്‍ മാത്രമല്ലല്ലോ ആണ്‍കുട്ടികള്‍ കൂടി ഉള്‍പ്പെട്ട ഒരു സമൂഹമല്ലേ ഇത് ഏറ്റെടുക്കുന്നത് ...അവരറിയാതെ തന്നെ ഇതൊരു ലൈംഗിക ഉദ്ദീപനമായി അവരിലേക്ക് പകര്‍ന്നു നല്‍കുന്നത് നമ്മളൊക്കെ തന്നെയല്ലേ ..?

കുട്ടികളെ കുട്ടികളായി കാണാന്‍ സാധിക്കാത്തവര് ചെയ്യുന്ന തെറ്റുകള്‍ക്ക് കുട്ടികള്‍ എന്ത് പിഴച്ചു ...നമ്മളൊക്കെ ആസ്വദിച്ച സൌഹൃദവും സ്വാതന്ത്ര്യവും നല്ല ബന്ധങ്ങളും നമ്മുടെ കുട്ടികളില്‍ നിന്ന് ഒളിച്ചു പിടിച്ചു അവരെ വളര്‍ത്തുന്ന ഒരു തരം സാഡിസ്റ്റ് ആളുകളാണ് നമ്മള്‍ ..ഒരുമിച്ചു ഉണ്ണി പ്പെര വച്ച് കളിച്ചു , ഒരുമിച്ചു പൂ നുള്ളാന്‍ പോയി ജീവിച്ച നമ്മള്‍ എത്ര പേര് കുട്ടികള്‍ക്ക് ആ സ്വാതന്ത്ര്യം നല്‍കുന്നുണ്ട് ..?സമൂഹത്തെ മാറ്റാതെ നമ്മുടെ കുട്ടികളെ ഒളിച്ചു പിടിച്ചു വളര്‍ത്താന്‍  തുടങ്ങുന്നത് അപകടകരമാണ് ..ഇനി അവരെ മുറിക്കുള്ളില്‍ മാത്രമിട്ട് വളര്‍ത്തുമോ ..?

ഈ പ്രായത്തില്‍ ഇങ്ങനെ ചെയ്‌താല്‍ പതിനാറും പതിനേഴും വയസ്സില്‍ എന്താവും എന്ന ചിന്തയാണ് ചിലര്‍ പങ്കു വയ്ക്കുന്നത്  .വയറ് കാണിക്കുന്നത് അശ്ലീലമാണ് എന്ന് കുട്ടികള്‍ക്കറിയില്ല ..അവര്‍ക്ക് കയ്യും കാലും വെളിയില്‍ കാണുന്നത് പോലെയേ ഉള്ളു ..ആരാണ് ഇതില്‍ അശ്ലീലം കണ്ടെത്തുന്നവര് ..? അവര് വളര്‍ന്നു വരുമ്പോള്‍ തുണി അഴിച്ചു തുള്ളും എന്ന്  ആരാണ് തീരുമാനിക്കുന്നത്  ..? പണ്ട് കിടക്കപ്പായയില്‍ മുള്ളുന്നവര് ഇപ്പോഴും ചെയ്യുന്നുണ്ടോ ..? പ്രായത്തിനനുസരിച്ച് അല്ലെ തിരിച്ചറിവുകള്‍ വരുന്നത് ...? പെണ്ണുങ്ങളുടെ വസ്ത്രം അല്‍പ്പം ഇറങ്ങി കിടന്നാലും ആണുങ്ങളുടെ ജീന്‍സ്‌ അല്‍പ്പം താഴ്ന്നു കിടന്നാലും കേരളത്തില്‍ അശ്ലീലമായി ..എന്നിട്ട് ഇതൊക്കെ മൊബൈല്‍ ക്യാമറയില്‍ എടുത്തു ലോകം മുഴുവന്‍ എത്തിക്കും ..ഇത്തരം ചിന്തയുള്ള സമൂഹത്തിനു ചികിത്സ വേണമെന്ന് ആരും പറയുന്നില്ല ..അത്തരം സമൂഹത്തെ പേടിച്ചു നമ്മള്‍ ഒതുങ്ങി ജീവിക്കണം എന്നാണു ഭാഷ്യം ..പുറത്തു ഗോവിന്ദ ചാമിമാരുണ്ട് എന്ന് പേടിച്ചു പെണ്മക്കളെ പുറത്തിരക്കരുത് എന്ന വാദത്തെക്കാള് അവരെ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത് ..ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരും എന്ന് പ്രതീക്ഷയുള്ള പുതിയ തലമുറയെ ഇങ്ങനെ പേടിപ്പിച്ചു വളര്‍ത്തരുത് എന്ന് ആരും പറയാത്തതെന്ത് ..?


മുണ്ടും ബ്ലൌസും ഇട്ടു സ്ത്രീകള്‍ ജോലിക്ക് സ്വന്തന്ത്രമായി നടന്നിരുന്ന നാട്ടില്‍ നിന്നും ഇന്ന് ഫുള്‍ കൈ ഷര്‍ട്ട് ഇട്ടു പണിക്ക് വരുന്ന അവസ്ഥയിലേക്ക് എത്തിച്ചതില് , പാടത്ത് പണിയും  കഴിഞ്ഞു പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി വൈദ്യുതി എത്താത്ത നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലൂടെ പോലും സ്വതന്ത്രമായി സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഒരു അവസ്ഥയില്‍ നിന്നും മെട്രോ നഗരങ്ങളില്‍ പോലും വൈകുന്നേരമായാല്‍ സ്ത്രീകള്‍ പുറത്തു ഇറങ്ങാത്ത ഒരു രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് നമ്മള്‍ തന്നെയല്ലേ ....അടുത്ത സ്റ്റെപ് എന്താണ് ..?പര്‍ദ്ദ അല്ലെ ..?എന്നിട്ട് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കുറയുന്നുണ്ടോ ..? എന്തുകൊണ്ട് സമൂഹം മാറാന്‍ നമ്മള് ചെറു വിരല്‍ അനക്കുന്നില്ല ..? പിന്നെയും പിന്നെയും നമ്മുടെ സ്വകാര്യതകളിലേക്ക് കടന്നുകയറാന്‍ അന്യനു കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുകയല്ലേ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ..? വസ്ത്രധാരണത്തിലെ കുഴപ്പം കൊണ്ടാണോ കൃഷ്ണപ്രിയയും , അനഘയും , സൗമ്യയും പീഡിപ്പിക്കപ്പെട്ടത്‌ ..?

ചോദ്യങ്ങള്‍ അനവധിയാണ് ..നമ്മള്‍ ഹിന്ദി ചാനലില്‍ ഇതൊക്കെ കണ്ടു കയ്യടിക്കുകയും തലയില്‍ മുണ്ടിട്ടു ഷക്കീല പടത്തിനു കയറുകയും ചെയ്യും ..എന്നിട്ട് പുറത്തു വന്നു ഷക്കീലക്കില്ലാത്ത അപരാദവും അപവാദവും പറയും ..ഒരാള് അപകടത്തില്‍ പെട്ട് മരിയ്ക്കാന്‍ കിടന്നാല്‍ പോലും സഹായിക്കാന്‍ നില്‍ക്കാതെ മൊബൈലില്‍ ഷൂട്ട്‌ ചെയ്യും ..എന്നിട്ട് ഇറോം ശര്മ്മിലയുടെ ദുരിതത്തെ പറ്റി ഘോരഘോരം പ്രസംഗിക്കും ..ഹിപ്പോക്രസിയുടെയും ഇരട്ടത്താപ്പിന്റെയും ഒരു കടന്നല്‍ കൂടായി മലയാളി സമൂഹം മാറിയിരിക്കുന്നു ...

വരും തലമുറ എങ്കിലും ഈ മുഖംമൂടികള്‍ പൊളിച്ചെറിഞ്ഞു മനുഷ്യരായി ജീവിക്കും എന്ന് സ്വപ്നം കാണാം..അതിനീ ചങ്ങലകളുമായി നടക്കുന്ന മാതാപിതാക്കള്‍ അനുവദിച്ചാല്‍ ..






Saturday, November 12, 2011

ഗൂഗിള്‍ ബസുകള്‍ക്ക് ഒരു ശ്രദ്ധാഞ്ജലി അഥവാ ണക്ക ണക്ക ണാ

ഗൂഗിള്‍ ബസ്സുകള് ഒരു ലോകമായിരുന്നു..എങ്ങുമെത്താത്ത രാഷ്ട്രീയ തല്ലുകള് , എവിടെയോ തുടങ്ങി എവിടെയോ എത്തുന്ന ചര്‍ച്ചകള്‍ , ശാസ്ത്രം മുതല് ഭക്ഷണം വരെ നീളുന്ന അറിവിന്റെ പുതിയ വഴികള് , അര്മ്മാധിക്കാന്‍ ഒരുപാട് കൂട്ടുകാര് ,അശ്ലീല ആഭാസ  പ്രൈവറ്റ്‌ ബസ്സുകള്..

പെട്ടെന്ന് ഗൂഗിള് ബസ്‌ സര്‍വീസ്‌ നിര്‍ത്തുകയാണ് എന്ന് കേട്ടപ്പോള്‍ ഹൃദയം പൊട്ടി വയറ്റില് വീണു ..ഇനിയീ പൊട്ടത്തരങ്ങള്‍ ഒക്കെ എവിടെ വിളിച്ചു പറയും എന്നോര്‍ത്ത് ഹൃദയം വിങ്ങി .. ഒരു ബസ്‌ മീറ്റ്‌ നേരത്തെ പ്ലാന്‍ ചെയ്തത് ആണെങ്കിലും ഈ സാഹചര്യത്തില്‍ അത്  ലാസ്റ്റ്‌ ബസ്‌ മീറ്റ്‌ ആയി കരുതി അര്മ്മാദിക്കാന്‍ തീരുമാനിച്ചു..

ഓര്‍ഗനൈസിംഗ് എന്നത് നല്ല ക്ഷമ വേണ്ട ഒരു കലയാണ്‌ ..നമ്മുടെ കയ്യില്‍ ഇല്ലാത്ത മറ്റു കലകളെപ്പോലെത്തന്നെ ആയിരുന്നു ഇതും..പിന്നെ വേണേല്‍ വന്നു അലമ്പിയിട്ട് പോടെയ്‌ ലൈന്‍ ആയിരുന്നതുകൊണ്ട് ആരേം വിളിച്ചു കാലുപിടിക്കാന്‍ ഒന്നും നിന്നില്ല..എന്നെ ഫോളോ ചെയ്യാത്ത ഒന്നുരണ്ടുപേരെ വിളിച്ചു അറിയിച്ചതൊഴിച്ചാല്‍ ..

മീറ്റിനു വിശിഷ്ടാതിഥികളായി ഇതര രാജ്യങ്ങളില്‍നിന്ന് എത്തുമെന്ന് പറഞ്ഞത് മൂന്നുപേരാണ് നട്ടപ്പിരാന്തനും ഫൈസല്‍ പോലിയില്‍ പിന്നെ നമ്മുടെ ഈണം ഫെയിം നിശിയും..

തലേ ദിവസം വൈകിട്ട് വരും എന്ന് പറഞ്ഞ നട്സിനെ കാത്ത് ഞാന്‍ ഏഴു മണിക്കേ എയര്‍പോര്‍ട്ടില്‍ പോയി നില്‍പ്പായി ..എല്ലാ ഫ്ലൈറ്റില്‍ നിന്നും ഇഷ്ടം പോലെ മൊട്ടത്തലകള്‍ മാത്രം പുറത്തിറങ്ങി വരുന്നു ..ദേവ്യേ ഇതെന്താ മൊട്ടത്തലകളുടെ സംസ്ഥാന സമ്മേളനം  ആണോ എന്ന് സംശയമായി ..എല്ലാത്തിനും നട്ടിന്റെ ച്ഛായ..ആറരയ്ക്ക് ലാന്‍ഡ്‌ ചെയ്ത ഫ്ലൈറ്റ്‌ ആണ് ..സമയം എട്ടര ആയിട്ടും ഇങ്ങേരെ കാണുന്നില്ല..
കണ്ണടയും ഹിപ്പി മുടിയും പഴുതാര മീശയുമായുള്ള പടം പാസ്പോര്‍ട്ടില്‍ വചെച്ചു ഇത് താന്‍ ഞാന്‍ അണ്ണാ എന്ന് നല്ല പതിനെട്ടാം പട്ട കരിക്ക് ചെത്തിയ പോലുള്ള തലയുമായി നിന്ന് ഇങ്ങേരു പറഞ്ഞാല്‍ അവര് സമ്മതിച്ചു കൊടുക്കണ്ടേ ..? അവസാനം അകത്ത് കയറ്റി തിരിച്ചു നിര്‍ത്തി തിരിച്ചറിയല്‍ പരേഡ്‌ നടത്തിയാണ് രക്ഷപ്പെട്ടത് എന്ന് കേട്ട്..അല്ല അങ്ങേരു അക്കാര്യത്തില്‍ ഒരു വിദഗ്ദന്‍ ആണ് ..


പത്തുമണിക്ക് മീറ്റ്‌ തുടങ്ങാന്‍ തീരുമാനിച്ചത് തന്നെ നമ്മള് മലയാളികളുടെ കൃത്യനിഷ്ഠ ആലോചിച്ചാണ് .ഒരു പതിനൊന്നിന് തുടങ്ങാന്‍ എങ്കിലും പറ്റും എന്ന് പ്രതീക്ഷിച്ചു..എന്‍റെ പ്രതീക്ഷകളെ കവച്ചു വച്ചുകൊണ്ട് പതിനൊന്നരയ്ക്ക് പോലും തുടങ്ങാന്‍ പറ്റിയില്ല ..
സാധാരണ മീറ്റുകളുടെ പോലെ ചര്‍ച്ച ,  സെമിനാര്‍ തുടങ്ങിയ അജണ്ടകള്‍ ഒന്നും ഉണ്ടായിരുന്നില്ല.എല്ലാവരും കണ്ടു കത്തിവച്ചു ഫുഡ്‌ അടിച്ചു  പിരിയുക ..അത്രയെ പ്ലാനില്‍ ഉണ്ടാര്‍ന്നുള്ളൂ ..മിക്കവരും ബസ്സില്‍ സ്ഥിരമായി സംവദിക്കുന്നവര്‍ ആയതുകൊണ്ട് വലിയ മഞ്ഞുരുക്കല്‍ സെഷന്‍ ഒന്നും വേണ്ടി വരില്ല എന്ന് അറിയാമായിരുന്നു..

കൃത്യം പത്തിന് തന്നെ പായയും തലയണയും ഉണ്ണിയപ്പവുമായി വല്യമ്മായി ആന്‍ഡ്‌ തറവാടി ഹാജരായി ..മീറ്റിനു അലമ്പ് ഉണ്ടാക്കുന്നവരുടെ അണ്ണാക്കില്‍ തള്ളാന്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയ ഉണ്ണിയപ്പം ആണെന്ന് ആദ്യ കടിയിലെ മനസ്സിലായി ..കടിച്ചവന്‍ പിന്നെ കമാന്ന് ഒരക്ഷരം മിണ്ടില്ല .എന്നാലും ഇനിയും നാലും മൂന്നും ഏഴു പല്ല് ബാക്കിയുള്ള എന്നോട് ഈ ചതി വേണ്ടാര്‍ന്നു വല്യമ്മായീ ..

കിച്ചുത്ത വന്നത് ഉത്സവപ്പറമ്പില്‍ നാടകം കാണാന്‍ പോകുന്ന പോലെ ഫ്ലാസ്ക്കും കട്ടന്‍ കാപ്പിയും എല്ലാമായിട്ടായിരുന്നു ..നല്ല കിടിലന്‍ ചുക്ക് കാപ്പി..ആലുവ ശിവരാത്രിക്ക് കാപ്പി കച്ചോടം ആയിരുന്നോ ഇവിടെ വരുന്നതിനു മുന്‍പ് എന്ന് ആരേലും ചോദിച്ചാല്‍ തെറ്റ് പറയാന്‍ പറ്റൂല്ല..

കൈപ്പിള്ളി വന്നപ്പോള്  ആളുകള്‍ ചുറ്റും കൂടി ..ആരോ പറഞ്ഞു കൈപ്പ്സ് സന്തോഷ്‌ പണ്ഡിറ്റ്‌ന്‍റെ സിനുമ പോലാണ് ..സംഗതി തറയാണ് എന്ന് എല്ലാര്ക്കും അറിയാം ..എന്നാലും ആളുകള്‍ കയറി സൂപ്പര്‍ ഹിറ്റാക്കും എന്ന് ..ഇത് പറഞ്ഞത് ഞാനല്ല ..എന്‍റെ അഭിപ്രായം ഇങ്ങനല്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു ..

പാഞ്ഞു വന്ന് എല്ലാര്ക്കും കപ്പയും ഒടുക്കത്തെ എരുവുള്ള മുളക് ചതച്ചതും തന്നിട്ട് പോയ സിമിയെയും കുടുംബത്തെയും  ഈ ഘട്ടത്തില്‍ സ്മരിക്കുന്നു ..വേഗം പോയത് നന്നായി ..അല്ലേല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ നോട് കലിപ്പുള്ള ആരേലും അതെടുത്ത് കണ്ണില്‍ തെച്ചേനെ ..പണ്ഡിറ്റ്‌ നു ഇമ്മാതിരി ഉടായ്‌പ്പ് ഐഡിയകള്‍ ഉപദേശിച്ചു കൊടുക്കുന്നത് സിമിയാണ് എന്ന് ഒരു ആരോപണം നിലവിലുണ്ട് ...മീറ്റിനു വരേണ്ട എന്ന് കരുതിയിട്ടും അയ്യോ ഇന്ന് വെള്ളിയാണല്ലോ കുടുംബത്ത് ഇരുന്നു അനുഭവിക്കെണ്ടേ ..അതിലും ഭേദം ഇതാ എന്ന സത്യം ഭീതിയോടെ ഓര്‍ത്ത്‌ ഓടിവന്ന പുള്ളിപ്പുലിയുടെ ആത്മാര്‍ത്തതയ്ക്ക് നമോവാകം

അമരത്തിലെ മുരളിയെപ്പോലെ ( മമ്മൂട്ടി എന്ന് വിളിച്ചാല് ഒരുപാടങ്ങ് ഓവറാവും ) തലേല് വട്ടത്തോപ്പിയോക്കെ വച്ച് അതുല്യാമ്മ വന്ന് ..കുരിശിനെ ഇവിടെ കൊണ്ടുവന്നു തള്ളിയ സന്തോഷത്തില്‍ നിങ്ങ അനുഭവി മക്കളെ എന്നും പറഞ്ഞു ഒരു മൂളിപ്പാട്ടും പാടി ശര്‍മ്മാജി വണ്ടി വിട്ട്...വന്ന ഉടനെ കയ്യിലെ സഞ്ചി തുറന്നു കുറെ മിടായി എടുത്ത്‌ വീശുന്നുണ്ടായിരുന്നു ..


ഈ സമയത്ത് രിഫ്രെഷ്മെന്റുകള്‍ കൊണ്ടുവരുന്നതിനും അവിടെ ബാക്കി എന്തൊക്കെ ഫുഡ്‌ ഐറ്റംസ് ഉണ്ടായിരുന്നോ അതെല്ലാം തീര്‍ക്കുന്നതിലും സ്തുത്യര്‍ഹമായ ( ഹമ്മേ ...) സേവനം കാഴ്ചവച്ച റിനോഷ് ( ഓന്‍ നമ്മടെ റൂം മെറ്റാ ) , ഹരി നെടുങ്ങാടി , പെനകം കുറുക്കന്‍ , അഭിമന്യു എന്നിവരെ അവന്മാര്‍ തിന്നു തീര്‍ത്ത എണ്ണമറ്റ ഉണ്ണിയപ്പത്തിന്റെ പേരിലും എന്‍റെ സ്വന്തം പേരിലും അഭിനന്ദിക്കുന്നു ..


ബിരിയാണി പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ വന്നു ..പിന്നെ വോട്ടെണ്ണാന്‍ പെട്ടി തുറക്കാന്‍ കാത്തിരിക്കുന്നത് പോലുള്ള ഒരു ആകാംഷ അവിടെ നിഴലിച്ചു ..ബിരിയാണി തിന്നു കഴിഞ്ഞാല്‍ എല്ലാം സ്ഥലം വിട്ടാലോ എന്ന ഫയ ഫക്തി ബഹുമാനം എനിക്ക് ഉള്ളതുകൊണ്ട് ബോക്സ് തുറക്കാതെ പരമാവധി വെയിറ്റ്‌ ചെയ്യിക്കാന്‍ ആയിരുന്നു പ്ലാന്‍ ..

ഇതിനിടയ്ക്ക് നിശി വന്നു..ഞാനാണ് മറ്റേ ഗാനരചന ,  സംഗീതം  , ആലാപനം ഒക്കെ ചെയ്തത് ഇനിയും നിങ്ങള്ക്ക് എന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയി പ്രഖ്യാപിച്ചുകൂടെ എന്നെല്ലാം ചോദിക്കുന്നുണ്ടായിരുന്നു..പ്രഫുല്ല് വരെ കവിത ചൊല്ലുന്ന കാലമാണ് ഒന്ന് പോടാപ്പാ എന്ന് പറഞ്ഞു ആളുകള്‍ ആദ്ദേഹത്തെ മനോരമയില്‍ ഇന്‍റര്‍വ്യൂ വിനു വന്ന സന്തോഷ്‌ പണ്ഡിറ്റ്‌ ആക്കി മാറ്റാന്‍ ശ്രമം നടത്തി..അതില്‍ പ്രതിഷേധിച്ചുകൊണ്ടാണോ എന്തോ ബിരിയാണി വേണ്ടെന്നു പ്രഖ്യാപിച്ചു മൂപ്പര് സ്ഥലം വിട്ട് ..

അബുദാബിയില്‍നിന്നും ഐറിസും ഫാമിലിയും പി ഡി യെയും വഹിച്ചുകൊണ്ട് കടന്നു വന്നു ..അല്‍പ്പം കഴിഞ്ഞു നേരത്തെ പുറപ്പെട്ടിട്ടും അബുദാബി-ഷാര്‍ജ റൂട്ടിലെ എല്ലാ വഴിയും മനപ്പാടമാക്കും എന്ന വാശിയോടെ എക്സിറ്റ്കളായ എക്സിറ്റ്‌ മുഴുവന്‍ കയറിയിറങ്ങി ബിജോയും ഫാമിലിയും  നേരം വൈകി തന്നെ എത്തി..

ഫോട്ടോഗ്രാഫര്‍മാരുടെ നിരയിലെ വൈകി വന്ന വസന്തം മൂത്താപ്പ തലങ്ങും വിലങ്ങും ക്ലിക്കുന്നതും പിന്നീട് ശരിയായില്ല കോപ്പ് എന്ന് പറഞ്ഞു ഡിലീറ്റ്‌ ചെയ്യുന്നതും കാണാമായിരുന്നു..അല്ലേലും ഞെക്കി ഞെക്കി ഡിലീറ്റ്‌ ബട്ടന്‍ തേഞ്ഞു പോയ ക്യാമറയായി ഉടനെ അത് മാറും..
നാല് ബലൂണും കൊണ്ട് വയറ്റിപ്പിഴപ്പിനു വില്‍ക്കാന്‍ വന്ന ഒരു പാവത്തെ ഒരു മോഡലിനെ കിട്ടിയ സന്തോഷത്തോടെ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുക്കാന്‍ തുനിഞ്ഞത് പണിയായി ..ഒരേ നില്‍പ്പ് അരമണിക്കൂര്‍ നില്‍ക്കേണ്ടി വന്ന ആയാള്‍ വീട്ടില്‍ പോയി  നല്ല പിണ്ഡതൈലം ഇട്ടു തിരുമ്മിയാണ് കാലു നേരെ ആക്കിയത്  എന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട് ..ഇത് ശെരിയാവില്ല എന്ന് മനസ്സിലാക്കി വലിയാന്‍ നോക്കിയ മൂത്താപ്പയെ അയാള് തല്ലാതെ വിട്ടത് പ്രിയാജി പിള്ളേരെ പറ്റിക്കാന്‍ എന്തോ വാങ്ങിയപ്പോഴാണ്..

ആര്‍ ആര്‍ എന്ന രവീഷ് എന്ന രണ്ടുണ്ടയും കുടുംബസമേതം വന്നിരുന്നു ..രണ്ടുണ്ടയുടെ കയ്യില്‍ സില്മകളുടെ ഒരു കമനീയ ശേഖരം ഉണ്ടെന്നു പറഞ്ഞിരുന്നെലും അധികവും രജനികാന്ത് പടങ്ങള്‍ ആണെന്ന് തോന്നുന്നു ..അല്ലെങ്കില്‍ രണ്ടുണ്ടയുടെ ചെക്കന്‍ പാര്‍ക്കിലൂടെ ഓടുന്ന മോണോ റെയില്‍  ട്രെയിന് തടഞ്ഞു നിര്‍ത്തിക്കളയാം എന്ന് തോന്നേണ്ട വല്ല കാര്യവുമുണ്ടോ ..ബാക്കി പിള്ളേര് ചെപ്പും പന്തും കളിക്കുമ്പോള്‍ ലിവന്‍ തെലുങ്ക് പടത്തിലെ ആന്ഗ്രി യന്ഗ് മാന്‍ സ്റ്റൈലില്‍ റെയില്‍ പാളത്തിന്റെ ഒരു കഷണം ഇളക്കിയെടുത്ത് കൊണ്ടുവന്നാണ് കളിച്ചിരുന്നത് ..രണ്ടുണ്ട ജോലിക്ക് പോകുന്നെന് മുന്‍പ് വണ്ടിയുടെ വീല് നാലും അവിടെത്തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തേണ്ടതാണ് എന്ന് അങ്ങേരോട് സ്നേഹമുള്ള പ്രവാസി സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ..അല്ലേലും മത്ത കുത്തിയാല്‍ കുമ്പളം മൊളയ്ക്കില്ല ..അത് കാലങ്ങളായി കുമ്പളത്തിന്റെ ശീലാ..

ഇതിനിടയ്ക്ക് വിശാലേട്ടന്‍ വന്നു ..എന്നെ ഗൂഗിള്‍  ബസ്സില്‍  കൈ പിടിച്ചു കയറ്റുക എന്ന പാതകം ബാക്കിയുള്ളവരോട് ചെയ്ത മഹാനുഭാവനാണ് അദ്ദേഹം ..എന്നിട്ട് അദ്ദേഹം ബസ്‌ ഉപേക്ഷിക്കുകയും ചെയ്തു ..അനുഭവിക്കെണ്ടതൊക്കെ എല്ലാവരും അനുഭവിച്ചല്ലോ അല്ലെ..?

നേരത്തെ ഹാജര്‍ വയ്ക്കാതിരുന്ന പലരും വരുന്നത് കണ്ടു എന്‍റെ ചങ്ക് കത്തി ..എന്നെക്കാള്‍ കത്തലുള്ളവര്‍ ഉണ്ടെന്നു മനസ്സിലായത്‌ ആള്‍ക്കാരുടെ എണ്ണമെടുത്തു വേണ്ടപ്പെട്ടവര്‍ ആരോ മരിച്ച വാര്‍ത്ത എന്നോട് പറയുന്നതുപോലെ വേദനിപ്പിക്കാതെ രഹസ്യമായി എന്നോട് വിവരം പറഞ്ഞ ഹരിയേം കുറുക്കനെയും ഐറിയെം കണ്ടപ്പോഴാണ് ..എന്നേക്കാള്‍ ആത്മാര്‍ഥത അവര്‍ക്ക് ഇക്കാര്യത്തില്‍ ഉള്ളതുകൊണ്ട് ഞൊടിയിടയില്‍ പിന്നേം ബിരിയാണി വന്നു ..
ബിരിയാണി തിന്ന എല്ലാ പഹയ്ന്മാരെയും കുത്തിനു പിടിച്ചു കാശ് വാങ്ങിയ പകല്കിനാവന്റെ സേവനം ഇവിടെ സ്മരിക്കുന്നു (ദുഷ്ടന്‍ സംഘാടകന്‍ ആയ എന്നോടുപോലും ഒരു പരിഗണന കാണിച്ചില്ല )

ബിരിയാണി കഴിഞ്ഞപ്പോള്‍ ആയിരുന്നു അര്മ്മാദം ശരിക്കും തുടങ്ങിയത് ..ഇവരൊക്കെ വിശന്നിട്ടു മിണ്ടാതിരിക്കുകയാണ് എന്ന് പറഞ്ഞാലല്ലേ അറിയൂ ..ഭക്ഷണം കഴിഞ്ഞപ്പോള്‍ എല്ലാവരും ഉഷാറായി ..പടോഗ്രാഫര്‍മാര്‍ പല പല ആംഗിളില്‍ ആളുകളെ പടത്തിലാക്കുന്ന ജോലിയില്‍ വ്യാപൃതരായി..അപ്പോഴാണ്‌ ഷാരുവും മുനീറും ഇമ്മിണി ബെല്യെ കേക്കുമായി വന്നത് ..
പിന്നെ അവരുടെ വിവാഹ വാര്‍ഷികത്തിന്റെ കേക്ക് മുറിക്കുന്ന കര്‍മ്മത്തില്‍ ഏര്‍പ്പെട്ടു ..ആരും ഇടപെട്ടു നിയന്ത്രം ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ തന്നെയാണ് കിച്ചുത്തയുടെ സഹായത്തോടെ കേക്ക് പങ്കു വച്ചത് .എത്ര പങ്കു വയ്ച്ചാലും പകുതിയോളം ബാക്കി വരും എന്ന ചീത്തപ്പേര് എനിക്ക് പണ്ടേ ഉള്ളതാ ..അത് ഞാന്‍ ഇവിടെയും നിലനിര്‍ത്തി..ഇടയ്ക്കിടയ്ക്ക് സഹായിക്കണോ  എന്ന ചോദ്യവുമായി മുനീര്‍ വന്നെങ്കിലും അങ്ങനെ നമ്മടെ കേക്കില്‍ ഒരുത്തനെയും തൊടീക്കരുത് എന്ന് കിച്ചുത്തയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ സമ്മതിച്ചില്ല.വിവാഹം രജിസ്റ്റര്‍ ചെയ്ത സ്ഥലം കാണാന്‍ പോകണം എന്ന മുനീറിന്റെ ഒരേ വാശി കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി ..ഓര്‍മ്മ ദിവസം ഒരു പൂ അവിടെ സമര്‍പ്പിക്കണം എന്ന ആഗ്രഹം ആയിരിക്കും പാവം ..

തമന്നു  - സജിത്ത് (പോസ്റ്റ്‌ മാന്‍ ) ടീമിന്‍റെ ഗാനമേളയായിരുന്നു അടുത്ത ഐറ്റം..എന്‍ പി റ്റി , നൗഷാദ്‌ ജി ഡി , ഐറിസ്‌ തുടങ്ങിയവര്‍ ക്യാമറ താഴെ വച്ച് മൈക്ക് കയ്യിലെടുത്തതോടെ  ശല്യമുണ്ടാക്കാതിരിക്കാന്‍ ഇവര്‍ക്കാരോ പിരിവിട്ടു ക്യാമറ വാങ്ങിക്കൊടുത്തതാണ് എന്ന എന്‍റെ സംശയം ബലപ്പെട്ടു ..അമ്മാതിരി സമുണ്ട് ആയിരുന്നു ..

തമന്നുവിന്റെ പള്ളിക്കെട്ട് കേട്ട് അപ്പുറത്തിരുന്ന സിറിയാനി അമ്മൂമ്മയുടെ ചെവിക്കല്ല് ഇളകി..കഠിന വേദനയോടെ അവര് ചോദിച്ചു മക്കളെ ഒന്ന് നിര്‍ത്തുമോ ..? ഹും ..ഒരുമാതിരി തമാശ നമുക്കിഷ്ടമല്ലല്ലോ..നമ്മള് നിര്‍ത്തീല്ല ..പിന്നെ അവര് കലിപ്പായി..നമ്മള് നമ്മുടെ മുന്നണിപ്പോരാളി അതുല്യാമ്മയെ ഇറക്കിവിട്ടു ..കമ്പ്ലെയിന്‍ എന്നോ കൊമ്ബ്ലാന്‍ എന്നോ അതുല്യാമ്മ പറയുന്നത് എന്തൊക്കെയോ ഞാന്‍ കേട്ട് ..അഭിലാഷങ്ങള് ഓടണോ കുന്നിന്റെ മുകളില്‍ നിന്ന് എടുത്തു ചാടണോ എന്നറിയാതെ പകച്ചു നില്‍ക്കുന്നുണ്ടായിരുന്നു ..പിന്നെ നോക്കിയപ്പോള്‍ അന്യായ സ്പീഡില്‍  വിരിപ്പില്‍ ഇരുന്നവരെ  തട്ടിയെറിഞ്ഞു കിച്ചുത്താ ഷീറ്റ് മടക്കുന്ന രംഗമാണ് കണ്ടത് ..ഹല്ലാ പിന്നെ ..നമ്മളോടാ കളി..നമ്മള് പിന്നേം അപ്പുറത്ത് വിരിച്ചു .

പഴമ്പൊരിയും ചായയും കൊണ്ടുവരാന്‍ പോയ കുറുക്കനെയും ഹരിയേം കാണാനില്ല എന്നത് ആശങ്ക ഉണ്ടാക്കി ..ബിരിയാണി തിന്നിട്ടു ഏതാണ്ട് ഒന്നര മണിക്കൂര്‍ ആയി ..ലവനോക്കെ അത്രേം ഗ്യാപ്‌ മതി ..ആ സമയം കൊണ്ട് പോയി പൊറോട്ടയും ഇറച്ചിയും തിന്നുകളയും ..കാത്തിരിപ്പിനൊടുവില്‍ അവന്മാര് വന്നെത്തി ..

ഫുട്ബോള്‍ ലോകകപ്പിന് വക്കാ വക്കാ എന്ന തീം സോംഗ് പോലെ ലാസ്റ്റ്‌ ബസ്‌ മീറ്റിന്റെ തീം സോംഗ് ആയ ണക്ക ണക്ക ണ അപ്പോഴാണ്‌ ശ്രീമാന്‍ തമന്നു റിലീസ്‌ ചെയ്തത് ..കേട്ടിട്ട് മീറ്റിലെ അവശേഷിക്കുന്ന സകലരും ഹര്‍ഷ പുളകിതരായി ..അങ്ങനെ പഴമ്പൊരിയും ചായയും  കഴിഞ്ഞല്ലോ ഇനിയൊന്നും ഇല്ലല്ലോ എന്ന ആത്മഗതത്തോടെ പലരും പോകാനിറങ്ങി ..സുല്ലിക്ക ഗാനാലാപനത്തിലേക്ക് കടന്നതോടെ കുടുംബത്ത് പോയിട്ട് യാതൊരു തിരക്കും ഇല്ലാത്തവര് പോലും ചാടി എഴുന്നേറ്റ്‌ യാത്ര പറഞ്ഞു ..അല്‍പ്പനേരം കൂടെ എല്ലാം സഹിച്ചു കത്തിവച്ചിരുന്നു ഞങ്ങളെല്ലാം ഇറങ്ങി ..പുള്ളിപ്പുലിയുടെ ശകടത്തില്‍ നട്സിനേം തള്ളിക്കയറ്റി  ഇനി ബസ്‌ മീറ്റ് അല്ലാതെ മറ്റേതെങ്കിലും മീറ്റിനു കാണാം എന്ന പ്രതീക്ഷയോടെ കുടുംബത്തെക്ക് യാത്രയായി..

GOOD BYE GOOGLE BUZZ..WE R GONA MISS U...

വാല്‍ക്കഷണം : ഇതിലെ ഉള്ളടക്കം തമാശക്ക് വേണ്ടി മാത്രമാണ് ..ഇത് ആരെ എങ്കിലും വേദനിപ്പിച്ചു എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി...













Wednesday, August 31, 2011

ജീവനുകള്‍ക്ക് വിലപറയുമ്പോള്‍

കഫ്തീരിയയിലെ തിരക്കിനിടയിലും കാക്ക സ്വകാര്യമായി ആ രഹസ്യം പറഞ്ഞു ..ഇരുപത്തെട്ടു വര്‍ഷത്തെ  പ്രവാസജീവിതം അവസാനിപ്പിച്ചു മൂപ്പര്‍ നാട്ടിലേക്ക് പോകുന്നു ..
തിരിച്ചു പോകാന്‍ തീരുമാനിക്കുമ്പോള്‍ കയ്യില്‍  വിട്ടു മാറാത്ത ചുമയും പ്രമേഹവും ഒരുപിടി രോഗങ്ങളും മാത്രമായിരുന്നു കാക്ക എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദിക്കയുടെ സമ്പാദ്യം ..
ജീവിതത്തിന്‍റെ നിലയില്ലാക്കയത്തില്‍ കിടന്ന്‍ കൈകാലിട്ടടിച്ചു തളര്‍ന്നു പോയ ഒരു പാവം ..ആണിയുള്ള കാലുകളിലെ വേദന കടിച്ചമര്‍ത്തി ഏതൊരു പ്രവാസിയെയുംപോലെ ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെട്ടിരുന്ന  ഞങ്ങളുടെ കാക്ക ..
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് മകനെ പരിചയപ്പെടുത്തി ഇവനൊന്നു പിടിച്ചു നിന്ന് കിട്ടിയാല്‍ ഞാന്‍ നാട് പിടിക്കും കുട്ട്യേ എന്ന് പറഞ്ഞപ്പോള്‍ തമാശയായി മറുപടി പറഞ്ഞു ഉവ്വ ..നമ്മളൊക്കെ പോയാലും നിങ്ങളിവിടെ തന്നെ കാണും കാക്കാ എന്ന്..
ഹ്മം ..ഓരോരോ പ്രശ്നങ്ങള്‍ നമ്മളെ ഇവിടെ നിര്‍ത്തുന്നതല്ലേ എന്ന മറുപടിയോടൊപ്പം വന്ന രണ്ടു തുള്ളി കണ്ണുനീര്‍ ഞാന്‍ കാണാതെ തുടച്ചെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ആ കൈ പിടിച്ചമര്‍ത്തി ദയനീയമായി ആ മുഖത്തേക്ക് നോക്കാനേ കഴിഞ്ഞുള്ളൂ..
ഒരാളെ വേദനിപ്പിക്കാന്‍ എടുത്തു ചാടുന്ന വാക്കുകള്‍ അല്ലെങ്കിലും ആശ്വസിപ്പിക്കേണ്ട ഘട്ടം വരുമ്പോള്‍ ഒഴിഞ്ഞു മാറി നില്‍ക്കും ..
പക്ഷെ അന്ന് ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്..വിറയ്ക്കുന്ന കയ്യോടെ സുലൈമാനി കൊണ്ടുവന്നു തന്നു തൃശൂരും കാസര്‍ഗോഡും ഒരുപാട് ദൂരെയാണ് ..എങ്കിലും എന്നെങ്കിലും അതിലെ വരുന്നുണ്ടെങ്കില്‍ നമ്മടെ കുടീല് കയറണം കുട്ട്യേ എന്ന് പറഞ്ഞപ്പോഴും കാക്ക ചിരിക്കുന്നുണ്ടായിരുന്നു ..

മംഗലാപുരം അപകട വാര്‍ത്ത അറിഞ്ഞപ്പോഴും പ്രാര്‍ത്ഥിച്ചത് ഈ
മണലാരണ്യത്തില്‍ ജീവിത്തത്തിന്റെ സിംഹഭാഗവും ഉരുകിത്തീര്‍ത്ത ആ മനുഷ്യന്‍ രക്ഷപ്പെട്ടിരിക്കണേ എന്ന് മാത്രമാണ്..
എന്നിട്ടും ആ കരുണ മാത്രം ദൈവം കനിഞ്ഞില്ല ..
ഉമ്മറത്തെ കസേരയില്‍ ബീവിക്കും  പേരക്കുട്ടികള്‍ക്കും ഒപ്പം ആശ്വാസത്തിന്റെ ഒരു നിമിഷം പോലും കാലം അയാള്‍ക്കായി കാത്തു വച്ചില്ല

ഇപ്പോള്‍ കാലമിത്ര കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ ആ ജീവനറ്റ്പോയ ആത്മാക്കളെ അപമാനിക്കുന്നത് കാണുമ്പോള്‍ തോന്നിപ്പോകുന്നു  ..
ആരുടേയും ഔദാര്യത്തിന് കാത്തു നിലക്കാത്ത ആ മനുഷ്യന്‍ ഇവരെ കാര്‍ക്കിച്ചു തുപ്പുന്നുണ്ടാവും..

സമ്പാദ്യവും വൈറ്റ്‌ കോളറും നോക്കി ജീവന് വിലപറയുന്ന നാട്ടില്‍ നിങ്ങള്‍ എത്താതിരുന്നത് നന്നായി കാക്ക ..
നിങ്ങളുടെ സ്നേഹത്തിന് , ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത് സമര്‍പ്പിച്ച ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു വിലയിടാന്‍ ആര്‍ക്കാവും ..
നിങ്ങള്‍ക്കുള്ള സ്ഥാനം അവിടെയാണ് പടച്ചവന്റെ അടുത്ത്..

നമ്മുടെ രാജ്യം നമ്മളെയിങ്ങനെ ചവിട്ടിമെതിക്കുമ്പോള്‍ നമ്മളോര്‍ത്തു പോകുന്നു..നമ്മളെന്തു തെറ്റ് ചെയ്തുവെന്ന്..?


Monday, August 22, 2011

എളുപ്പവഴി

കട്ടിലിനു കീഴെയുള്ള വെള്ളം കുപ്പിക്കായി പരവേശത്തോടെ പരതുമ്പോള്‍ അരവിന്ദന്‍ ഓര്‍ത്തു..ഇന്നിത് മൂന്നാം തവണയാണ്..സുകു വിളിക്കുന്നത്‌ പോലെ തോന്നി താന്‍ ഉണരുന്നത്.നേരം വെളുക്കാന്‍ ഇനിയും സമയമെത്ര ബാക്കി..

സുകുവിന്റെ മകളുടെ വിവാഹത്തിനു സഹായിക്കാന്‍ വേണ്ടി മുതലാളിയോട് സാലറി അഡ്വാന്‍സ്‌ ചോദിക്കാന്‍ നില്‍ക്കുമ്പോഴാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ നിന്ന് സുകുമാരന്‍റെ സുഹൃത്തല്ലേ എന്ന് ചോദിച്ചു ഫോണ്‍ വന്നത്..തൊണ്ടയില്‍ വേദനക്ക് ഡോക്റ്ററെ കാണാന്‍ വന്നവനോട് സ്കാന്‍ ചെയ്തു റിപ്പോര്‍ട്ട് കൊണ്ടുവരാന്‍ പറഞ്ഞപ്പോഴേ തനിക്കെന്തോ സംശയം തോന്നിയതാണ് ..കാന്‍സര്‍ ആണെന്ന് തുറന്നു പറയാന്‍ ഡോക്ടര്‍ക്കും പേടി കാണും.തന്നോട് വിവരം പറഞ്ഞപ്പോള്‍ അവരുടെ ഭാഗം ക്ലിയര്‍ ആയി.

താനോ.. .തനിക്ക് പറയാതെ വയ്യായിരുന്നല്ലോ..

അവനും ഒന്നും പറഞ്ഞില്ല ..കരഞ്ഞില്ല ..എക്സ്ചേഞ്ചില്‍ പോയി പണം അയച്ചിട്ട് വന്നു..എനിക്കിഷ്ടപ്പെട്ട മീന്‍കറി  വച്ചു..ഞാന്‍ ഒരുപാട് വിലക്കിയിട്ടും പക്ഷെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഒരു വഴി അവന്‍ കണ്ടു വച്ചിരിക്കും എന്ന് ഞാന്‍ ഓര്‍ത്തില്ല ..ആളൊഴിഞ്ഞു ആ ശരീരം ഒറ്റയ്ക്ക് കിട്ടിയാല്‍ ചെപ്പയ്ക്കടിച്ചു ചോദിക്കണം എന്ന് കരുതിയതാണ് ..കാത്തിരുന്ന മകളുടെ വിവാഹമെങ്കിലും കാണാന്‍ നില്‍ക്കാമായിരുന്നില്ലേ നിനക്ക് എന്ന് ..

വായില്‍ അപ്പോഴും കൊടംപുളിയിട്ടു പറ്റിച്ചു വച്ച മീന്‍കറിയുടെ രുചി പടരുന്നത് പോലെ..മനം പിരട്ടി ഒരു ഓക്കാനം വന്നു ..പുറത്താരോ ഉഴിഞ്ഞു തരുന്നുണ്ടോ ..അരവിന്ദേട്ടാ സുലൈമാനി എടുക്കട്ടെ എന്ന് ചോദിച്ചു ചുറ്റുപാടും അവനുണ്ടോ ..? വാതില്‍ പൂട്ടി അരവിന്ദന്‍ നഗരത്തിലെ തിരക്കിലേക്കിറങ്ങി..ഒരുമാസമായുള്ള പതിവ്‌ രാത്രികളുടെ തുടര്‍ച്ചയെന്നോണം..






Friday, August 19, 2011

വാടിപ്പോയ ചെമ്പകപ്പൂക്കള്‍

ഷോപ്പിംഗ്‌ മാളിലെ തിരക്കില്‍ കാലിടറി വീണുപോയ ആ  കുസൃതിക്കുടുക്കയെ വാരിയെടുത്തപ്പോള്‍ പിന്നില്‍ ആകുലതയാര്‍ന്ന മോളെ വിളിയുമായി
ഒരമ്മയെത്തി..
കാലം നീണ്ട പതിനെട്ടു വര്‍ഷത്തെ തിരശീലയിട്ടു ഞങ്ങളെ പരസ്പരം മറച്ചു പിടിച്ചിരുന്നു എങ്കിലും ഒരു വിദൂരക്കാഴ്ച മതിയായിരുന്നു പരസ്പരം മനസ്സിലാവാന്‍..

പെന്‍സില്‍ ബോസ്കിനകത്ത് അവള്‍ ദിവസവും സമ്മാനിച്ചിരുന്ന ചെമ്പകപ്പൂവിന്റെ മണമായിരുന്നു അവള്‍ക്കെന്നും..

എന്നത്തെയും പോലെ ആ മുടിയിഴകള്‍ എടുത്തു മുഖത്തോട്  ചേര്‍ക്കാന്‍ മനസ്സ് തുടിച്ചുവോ ..?

ഉള്ളം കയ്യില്‍ ആരുമറിയാതെ പേരിന്‍റെ ആദ്യാക്ഷരങ്ങള്‍  മൈലാഞ്ചിയിട്ട , ആകാശം കാണാതെ മയില്‍പ്പീലികള്‍ സൂക്ഷിച്ച, അമ്പലത്തില്‍ വച്ച് ആ മുടിയില്‍ തുളസിക്കതിര്‍ വച്ചുകൊടുത്ത  കഥകള്‍ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു ..

എന്നും അവള്‍ അങ്ങിനെയായിരുന്നു..

യാത്രപറഞ്ഞു പോകുന്ന ദിവസം എനിക്കായി മിട്ടയികള്‍ നീട്ടിയപ്പോഴാകണം ഞാനാ മിഴികള്‍ ആദ്യമായി നിറഞ്ഞു കണ്ടത് ..

പക്ഷെ അതിനു ശേഷം ഞാനെന്തേ അവളെ പാടെ വിസ്മരിച്ചു പോയി ..?

ഏഴാം ക്ലാസ്സുകാരുടെ ലോകത്ത് ഓര്‍മ്മകള്‍ക്ക് , പ്രണയത്തിന് ഒരു മിട്ടായിക്കടലാസിനെക്കാള്‍ മൂല്യമില്ലേ ..?

ഉണ്ടായിരുന്നെങ്കില്‍ ഈ പതിനെട്ടു വര്‍ഷങ്ങളില്‍ ഒരിക്കലെങ്കിലും ഞാനവളെ ഓര്‍ത്തെനെ ..

ചെമ്പകപ്പൂ കാണുമ്പോഴെങ്കിലും..





Friday, August 12, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - ആറ്‌.



ഒന്നാം ഭാഗം 
രണ്ടാം ഭാഗം 
മൂന്നാം ഭാഗം 



കഴിഞ്ഞ ദിവസം തരികിട കളിച്ചു രക്ഷപ്പെട്ടു എങ്കിലും പിറ്റേന്ന് നേരം വെളുത്തപ്പോള്‍ മുതല്‍ മുടിഞ്ഞ ടെന്‍ഷന്‍  ആയിരുന്നു ..ഇന്ന് മുതല്‍ ജോലി തുടങ്ങിയേ പറ്റൂ ..പതിവ് സെക്യൂരിറ്റി ചെക്കിങ്ങുകള്‍ എല്ലാം കഴിഞ്ഞു ക്യാമ്പ്‌ ജൂലിയനില്‍ എത്തിയപ്പോള്‍ ഒരു അതിശയം എന്നെ കാത്തിരിപ്പുണ്ടായിരുന്നു ..ഇന്ന് ഞങ്ങളെ നിരീക്ഷിക്കുന്ന സെന്റ്രി ഓണ്‍ ഡ്യൂട്ടി മരിയ ആണ്..അവളെ കണ്ടപ്പോള്‍ മനസ്സില്‍ മൂന്നു നാല് ലഡു പൊട്ടി .. എങ്കിലും പണി അറിയാതെ ഞാന്‍ കിടന്നു തപ്പുന്നത് അവള്‍ കണ്ടു നിന്നാല്‍ മൊത്തം ഇന്ത്യക്കാരേക്കുറിച്ചും അവള്‍ക്കുള്ള ബഹുമാനം  കപ്പല് കേറിപ്പോകും എന്ന് ഓര്‍ത്തപ്പോള്‍  ലഡു ഷേപ്പ് മാറി ഗ്രനേഡ്‌ ആയി ..ഞാന്‍  ട്രയല്‍ ആന്‍ഡ്‌ എറര്‍ വഴി സംഗതി ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ..ബോക്സ് അഴിച്ചപ്പോള്‍ എല്ലാം കൂടി ചടപടെന്നു താഴെ..ചതിച്ചോ ഫഗവാനെ ..എങ്ങനെ മുറുക്കിയിട്ടും കുറെ പാര്‍ട്സ് ബാക്കി വരുന്നു ..അതിനിടയ്ക്ക് നമ്മുടെ അസിസ്റ്റന്റ് താഴെ വീണ ഒരു പാര്‍ട്ട് എടുത്തു ഇതാണോ സാറേ ഇതിന്‍റെ പരിപ്പ് എന്ന ഭാവത്തില്‍ എന്‍റെ കയ്യില്‍ തന്നു ...ആ തണുത്ത കാലാവസ്ഥയിലും ഞാന്‍ വിയര്‍ത്തു തുടങ്ങി .. ..ഏതൊക്കെ എവിടെയായിരുന്നു എന്ന് ഒരു പിടീം ഇല്ല ...എനിക്ക് മുന്‍പേ ഇത് ഇങ്ങനെ ഒട്ടിച്ചു വച്ച് സ്ഥലംവിട്ട ദുഷ്ടനെ ഞാന്‍ കുടുംബത്തോടെ ശപിച്ചു ..
എന്ത് പറ്റി ..? എന്തിനാ നീ വിയര്‍ക്കുന്നത് ..? പിന്നില്‍ നിന്ന് അവളാണ് ..
എന്‍റെ കൊച്ചെ  ചുമ്മാ കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കാതെ  ഞാന്‍ ഇതൊന്നു പഠിച്ചോട്ടെ ..
അപ്പോള്‍ ഇതൊന്നും അറിയാതെയാണോ നേരെയാക്കാന്‍ വന്നത് ..?
അങ്ങനെ പറയരുത്..ഇത് ചെറുത്‌ ..ദുബായില്‍ നമ്മള് ബെല്യെ സാധനങ്ങള്‍ ആണ് ശെരിയാക്കാറ്‌..ഡാ അസിസ്റ്റന്റ് ചെക്കാ ആ കുഞ്ഞ്യേ സ്പാന്നര്‍ ഇങ്ങെടുത്തേ ..ദിപ്പോ ശരിയാക്കി തരാം ..
ഭാഗ്യം അവള് വെള്ളാനകളുടെ നാട് കണ്ടിട്ടില്ല..
ഇതിനിടയ്ക്ക് ക്യാമ്പ് ബോസ് വന്നു പുരോഗതി വിലയിരുത്തി..അകത്ത് മൊത്തം പ്രശ്നമാണ് ..കംബ്ലീറ്റ്‌ ചെക്ക് ചെയ്യണം ..ഗൌരവത്തില്‍  ഞാന്‍ പറഞ്ഞു ..ഓക്കേ ..ട്ടെയ്ക്ക് യുവര്‍ ഓണ്‍ ടൈം ..പിന്നെ എന്‍റെ സമയം അല്ലാതെ തന്‍റെ സമയം എനിക്ക് കിട്ടുമോ സായിപ്പേ ..എന്‍റെ ടൈം  നല്ല ബെസ്റ്റ്‌ ടൈമാ..കാശ് ലാഭം നോക്കി ചാടിയിറങ്ങിയ നിമിഷത്തെ പ്രാകിക്കൊണ്ട് പിന്നേം ജോലി തുടര്‍ന്ന് ..
സമയം ഉച്ചയായി ..ഇതുവരെ ഒരു സിസ്റ്റം പോലും നേരെയാക്കാന്‍ ആയില്ല ..ഓരോ തവണ അഴിച്ചു മുറുക്കുമ്പോഴും ബാക്കി വരുന്ന സാധനങ്ങളുടെ എണ്ണം കൂടി കൂടി വന്നു ..
ടെന്‍ഷന്‍ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു മുടിഞ്ഞ വിശപ്പ്‌ ആയിരുന്നു .
ഫുഡ്‌ അടിക്കുന്ന സമയത്തും ലവളുടെ മേല്‍നോട്ടം ..ഈ ശുഷ്ക്കാന്തി ജോലിയില്‍ ഇല്ലല്ലോടെയ്‌ എന്നാണു മനസ്സിലിരുപ്പ് എന്ന് ആ മുഖത്ത് നിന്ന് വായിച്ചറിയാം ..
ഭക്ഷണം കഴിഞ്ഞു ഞാന്‍ റസ്റ്റ്‌ എടുക്കാതെ ഓവര്‍ ആത്മാര്‍ഥത കാട്ടി വീണ്ടും ജോലി തുടര്‍ന്ന് ..തുപ്പലോട്ടിച്ചു നിര്‍ത്തിയിട്ടാണേലും അവിടെ നിന്ന് രക്ഷപ്പെടണ്ടേ ..എന്‍റെ അസിസ്റ്റന്റ്‌ ചുമരില്‍ ചാരിയിരുന്നു കൂര്‍ക്കം വലിക്കുന്നു ...അവന്റെയോന്നും കണ്ണില്‍ ചോരയല്ല ചെല്‍പ്പാര്‍ക്കിന്റെ ചോന്ന മഷിയാണെന്നു തോന്നുന്നു ..അങ്ങനെയിരിക്കെ ഒരു ഐഡിയ തോന്നി ..വേഗം പോയി അടുത്ത സിസ്റ്റം അഴിച്ചു നോക്കി ..ഭാഗ്യം എന്നെപ്പോലെ പണി അറിയാത്ത ഒരുത്തനും അതില്‍ കൈവച്ചിട്ടില്ല എന്ന് തോന്നുന്നു ..അത് മര്യാദക്ക് ഇരിപ്പുണ്ട് ...അത് നോക്കി ഇവിടേം ട്രൈ ചെയ്തു ..പെട്ടെന്ന് ആ  മഹാത്ബുദം സംഭവിച്ചു ..എങ്ങനോ ഒരെണ്ണം ശരിയായി ..എനിക്ക് എന്നെ തന്നെ വിശ്വാസം വരാതെ അതില്‍ തന്നെ പിന്നേം പിന്നേം ട്രൈ ചെയ്തു ..ഹോ സംഗതി ഒത്ത്..ഇപ്പൊ ടെക്നിക്‌ പിടികിട്ടി ..ഇനി ബാക്കിയുള്ളത് ശരിയാക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസം വന്നു ..ഉടനെ അത്രേം നേരം താണ് വണങ്ങി നിന്നിരുന്ന ഞാന്‍ അഹങ്കാരിയായി മാറി പണി നിര്‍ത്തി . ഇന്ന് ഇത്രേം മതി എന്ന് പ്രഖ്യാപിച്ചു ..പിന്നെ ബാക്കി സമയം അവളോട്‌ പഞ്ചാരയടിക്കാന്‍ വേണ്ടി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു ..
ഇന്ത്യയെക്കുറിച്ച് ഇത്രയും വാചാലയാവുന്ന ഒരു ഇന്ത്യക്കാരിയെപ്പോലും ഞാന്‍ കണ്ടിട്ടില്ല .മരിയ വളരെ ഫ്രീ ആയാണ് സംസാരിച്ചത്..എല്ലാ വര്‍ഷവും അവള്‍ ഇന്ത്യയില്‍ വരാറുണ്ട് എന്ന് പറഞ്ഞു ..മാത്രമല്ല ക്യാനഡയില്‍ നിന്ന് ആളുകളെ ഇന്ത്യയില്‍ വരാന്‍ അവള്‍ പ്രോത്സാഹിപ്പിക്കാറുണ്ട് ..പോണ്ടിച്ചേരിയില്‍ അവള്‍ക്കു ഒരു ഓഫീസ്‌ ഉണ്ടത്രേ ..എന്നിട്ട് ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു തന്നു ..പോണ്ടിച്ചേരി ഓഫീസ്‌ നോക്കുന്ന ആളുടെ ..ഹമ്മേ മലയാളി ..ക്യാനഡയില്‍ നിന്ന് വന്ന അവളേം പറ്റിക്കാന്‍ പോണ്ടിച്ചേരിയില്‍ ഒരു മലയാളി തന്നെ അവതരിച്ചു എന്നതില്‍ എനിക്ക് ഒട്ടും അതിശയം തോന്നിയില്ല ..അതാണല്ലോ അതിന്‍റെ ഒരു കാവ്യനീതി ..ചുമ്മാ ഒരു ജാഡക്ക് പോണ്ടിച്ചെരീം ഗോവേം ഒക്കെ എന്ത് ..കേരളമല്ലേ കാണേണ്ടത് എന്ന് അലക്കി വിട്ടു ..ഒത്താല്‍ നമ്മള്‍ക്കും ഒരു ഓഫീസ്‌ തുറന്നു തന്നാലോ ..വെറുതെ കിട്ടുന്ന ബിരിയാണി കളയണ്ടല്ലോ ..കേരളത്തില്‍ അവള്‍ വന്നിട്ടില്ല എങ്കിലും ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് ..എനിക്കറിയാത്ത കാര്യങ്ങള്‍ ഒക്കെ അവള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ വിഷയം മാറ്റി ..തൃശൂര് വിട്ടാല്‍ വയനാടും കൊച്ചിയും പോയിട്ടുല്ലതല്ലാതെ കേരളം ഇന്നും നമ്മള്‍ക്ക് ഒരു പ്രഹേളികയാണ് ..മെല്ലെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി ..ക്യാമ്പ് മുഴുവന്‍ കറങ്ങി നടന്നു കണ്ടു ..  സാധാരണ പ്രവേശനാനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും കടന്നു ചെന്ന് കാണാന്‍ അതുകൊണ്ട് സഹായകമായി .അങ്ങനെ കണ്ട ചില കാഴ്ചകള്‍ താഴെ


ബങ്കറുകള്‍ ..പശ്ചാത്തലത്തില്‍ പഴയ കൊട്ടാരം 

ജിം മുതല്‍ ബാര്‍ വരെ ഈ ബങ്കറുകളില്‍ സജ്ജീകരിച്ചിരിക്കുന്നു .



രൂട്ടീന്‍ ഇന്‍സ്പെക്ഷന്‍ നു തയ്യാറെടുക്കുന്ന പട്ടാളക്കാര്‍ .
എപ്പോഴും ആകാശത്തു  രണ്ടോ മൂന്നോ ഹെലിക്കൊപ്ട്ടരുകള്‍ പറന്നുകൊണ്ടിരിക്കും .എങ്ങാനും ബിന്‍ ലാദന്‍ ചായകുടിക്കാന്‍ പുറത്തു ഇറങ്ങിയാല്‍ കണ്ടുപിടിക്കണ്ടേ 


ഒരു ടാങ്ക് ഇത്രേം അടുത്തു കണ്ടത് ആദ്യമായും അവസാനമായും അന്നാണ് 





ചിന്ന റോബോട്ട് ടാങ്ക്.
അയാള്‍ അത് റിപ്പയര്‍ ചെയ്യുകയാണ് .വല്ലതും അറിയാമോ ആവോ ..? അതോ എന്നെപ്പോലെ എല്ലാം ഒരു പരീക്ഷണം ആണോ ..അങ്ങോട്ട്‌ വെടി വയ്ക്കുമ്പോള്‍ ഉണ്ട ഇങ്ങോട്ട് വരുന്ന സീന്‍ ആവും നമ്മളൊക്കെ ഇത് റിപ്പയര്‍ ചെയ്‌താല്‍ ..


റോബോട്ട് ടാങ്കിന്റെ പ്രവര്‍ത്തനം ടെസ്റ്റ്‌ ചെയ്യുന്നു 


വണ്ടി തള്ളുന്നത് ഒന്നുമല്ല ..ജസ്റ്റ്‌ ഫോര്‍ ടൈം പാസ്‌ .
അന്യായ ഫുഡ്‌ എടുക്കുന്നതല്ലേ ..ദഹിക്കണ്ടേ







Saturday, August 6, 2011

മായ്ക്കാനാകാത്ത ചില മുറിപ്പാടുകള്‍


പത്തു പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമൂഹം അന്നത്തെ തലമുറയ്ക്ക് സെറ്റില്‍ ആവാന്‍ അല്‍പ്പം കൂടി സമയപരിധി അനുവദിച്ചിരുന്നു എന്ന് തോന്നുന്നു .ഇന്നത്തെ പോലെ പഠനം കഴിഞ്ഞാല്‍ നേരെ ജോലിയിലേക്ക് എന്നൊന്നും ആയിരുന്നില്ല അന്ന്.പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളുമായി ഒരിക്കലും അകലാനാവാത്ത വിധം ആഴമേറിയ ഒരു ബന്ധം ഉടലെടുത്തിരുന്നുപലവഴി പിരിഞ്ഞുപോകുന്നതിനു മുന്‍പുള്ള കുറച്ചു സമയം എങ്കില്‍ കുറച്ചു സമയം ഒരുമിച്ചു ഉണ്ടാകുക എന്ന തീരുമാനത്തില്‍ നിന്നാണ് ഒരു താല്‍ക്കാലിക സ്ഥാപനം എന്ന ആശയം ഉടലെടുത്തത് .

സ്ഥാപനത്തിന്‍റെ വാടക കൊടുക്കുക  , വല്ലപ്പോഴും വരുന്ന പരീക്ഷകള്‍ക്ക് അപേക്ഷ അയക്കുക , അന്നന്നത്തെ ആഘോഷപരിപാടികള്‍ക്കും വേണ്ടത് സമ്പാദിക്കുക എന്നതില്‍ കവിഞ്ഞു പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലാത്ത സുവര്‍ണ്ണകാലം . ഇടയ്ക്ക് വാടകക്ക് ബുദ്ധിമുട്ട് വന്നപ്പോഴാണ് അദ്ധ്യാപനം എന്ന ആശയം വീണ്ടും പൊടി തട്ടി എടുക്കുന്നത് .
എന്നും സ്വപ്നങ്ങളില്‍ വന്നു വിരാജിച്ചിരുന്ന ഒരു പ്രവര്‍ത്തനമേഖല ആയിരുന്നു അത് .ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും വളരെയേറെ സ്വാധീനം ചെലുത്തിയ ചില അദ്ധ്യാപകരോടുള്ള സ്നേഹം വളര്‍ന്നു ഒരു കടമയുടെ രൂപം ധരിച്ചതാവാം.വടിയെടുക്കാതെയും കണ്ണുരുട്ടാതെയും നമ്മളിലോരാളായി ഇറങ്ങിവന്നു നമ്മളെ സ്നേഹിച്ചു പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ .ആ അപൂര്‍വ്വത ശരിക്കും അനുഭവിച്ചിട്ടുണ്ട് .പഠിക്കുന്ന  സമയത്ത് തന്നെ സ്വന്തം ആവശ്യങ്ങള്‍ക്ക് സ്ഥിരമായി വീട്ടുകാരുടെ മുന്നില്‍ കൈ നീട്ടാന്‍ മടിയായിരുന്നു .അത്തരം ആവശ്യത്തിലേക്കായി വീട്ടില്‍ തന്നെ  ചെറിയ കുട്ടികള്‍ക്ക്  ക്ലാസ് എടുത്തിരുന്നു.അതുകൊണ്ട് തന്നെ ഒരു ശ്രമം നടത്തി നോക്കാന്‍ തീരുമാനിച്ചു .


ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന സുഹൃത്ത് ഉപരിപഠനത്തിനു പോയ ലീവ് വേക്കന്‍സിയില്‍ ആണ് അവിടെ ചെന്നെത്തുന്നത് .ഏതാനും വനിതാ അദ്ധ്യാപകര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ സംരംഭം .പല ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ , പല വിഷയങ്ങള്‍ , മണിക്കൂറുകള്‍ നീണ്ട ക്ലാസുകള്‍ , തെറ്റില്ലാത്ത വരുമാനം ...ജീവിതം ഒരു പുതിയ വഴിയിലൂടെ ഒഴുകുകയായിരുന്നു എന്ന് പറയാം ..ഒരുവേള ആഗ്രഹിച്ച ഒരു പ്രൊഫഷനില്‍ തുടക്കം കുറിക്കാനായത്കൊണ്ടാവും ..

അധ്യാപികമാര്‍ പ്രത്യേക പരിഗണന കൊടുക്കുന്ന ഒരു കുട്ടിയെ അന്നേ ശ്രദ്ധിച്ചിരുന്നു .ആ സ്ഥാപനം സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗ് ഉടമസ്ഥന്റെ മകള്‍ ആണത്രേ.പത്താംക്ലാസ് വരെ ഗള്‍ഫില്‍ വളര്‍ന്ന ഒരു കുട്ടിയാണ് എന്നു വിശ്വസിക്കാനായില്ല .നരച്ച നിറം മങ്ങിയ ചുരിദാറുകളുമിട്ട് നെറ്റിയില്‍ ഒരു പൊട്ടുപോലുമില്ലാതെ വന്നിരുന്ന അവളുടെ കണ്ണുകളില്‍ എന്നും ഒരു വിഷാദ ച്ഛായയായിരുന്നു.പരസ്പരം കാണുമ്പോള്‍ ഒന്ന് ചിരിക്കുമെങ്കിലും മനസ്സ് പോലും അറിയാതെ നടക്കുന്ന ഒരു റിഫ്ലക്സ് പ്രവര്‍ത്തനം പോലെയാണ് പലപ്പോഴും തോന്നിയത്.ഒരു ചിരിക്ക് ഇത്രയും വികാരശൂന്യമാകാന്‍ പറ്റുമോ എന്ന് ഞാന്‍ അത്ബുദപ്പെട്ടിരുന്നു.

പ്ലസ്‌ ടു വിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് സി ബി എസ് സി നിലവാരത്തില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ ഉള്ള അറിവൊന്നും അന്നും ഇന്നും കയ്യിലില്ല.എങ്കിലും അറിയാവുന്ന കാര്യങ്ങള്‍ പങ്കു വയ്ക്കുക മാത്രം ചെയ്യാം എന്ന കരാറിലാണ് വിഷയത്തില്‍ അവഗാഹമില്ല എന്ന് പല തവണ പറഞ്ഞു ഒഴിഞ്ഞിട്ടും വിടാതെ നിര്‍ബന്ധിച്ച അവിടത്തെ അധ്യാപികമാരോട് സമ്മതം മൂളിയത്.ഫിസിക്സ് എന്ന വിഷയമല്ല ,  ആ കുട്ടി അനുഭവിക്കുന്ന ഒറ്റപ്പെടലിനും പ്രതിസന്ധികള്‍ക്കും ഇടവേളയായി ഒരു സൌഹൃദാന്തരീക്ഷമാണ് അവരെല്ലാം ആഗ്രഹിച്ചത്‌ എന്ന് തിരിച്ചറിയാന്‍ വൈകി .അവിടെ ഒരു തുടക്കക്കാരന്‍ മാത്രമായ എന്നെയവര്‍ എങ്ങിനെ അത്തരത്തില്‍ വിലയിരുത്തി എന്നതുപോലും  ഇന്നും ഒരു അത്ബുദമാണ്.

അങ്ങനെ ഒരു ക്ലാസ്‌ മുറിയുടെ നാല് ചുമരുകള്‍ക്കകത്ത് ഞങ്ങളാദ്യം അധ്യാപകനും വിദ്യാര്‍ത്ഥിയുമായി തുടങ്ങി .പിന്നെ നല്ല സുഹൃത്തുക്കളായി .കുറച്ചു സമയം പഠനവും കൂടുതല്‍ നാട്ടു വര്ത്തമാനങ്ങളുമായി കടന്നുപോയിക്കൊണ്ടിരുന്നു .ഒരു മുന്നറിയിപ്പില്ലാതെ ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ വരാതിരിക്കുക ഒരു പതിവായിരുന്നു.കാരണം ചോദിക്കുമ്പോള്‍ സുഖം ഇല്ലായിരുന്നു എന്ന് മറുപടി പറയുമെങ്കിലും പറയുന്നത് കള്ളമാണ് എന്ന് ദ്യോതിക്കുമാറ് കണ്ണുകളില്‍ അടരാന്‍ വെമ്പി കണ്ണുനീര്‍ത്തുള്ളികള്‍ നില്‍ക്കുമായിരുന്നു.സൌമ്യയുടെ അമ്മയ്ക്ക് നല്ല സുഖം ഇല്ലാത്തതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് മുടങ്ങുന്നത് ,  കാരണം ചോദിച്ചു ആ കുട്ടിയെ വിഷമിപ്പിക്കണ്ട എന്ന്‍ അവിടത്തെ അധ്യാപികമാര്‍ പറയുകയും ചെയ്തു .

അന്ന് പതിവുപോലെ രണ്ടു ദിവസം മുടങ്ങിയതിന് ശേഷം ക്ലാസിലെത്തിയപ്പോള്‍ പതിവിലും ദുഖിതയായി കാണപ്പെട്ടു.പുസ്തകം എടുക്കുന്നതിനിടയില്‍ ഫുള്‍ സ്ലീവ് ചുരിദാര്‍ ആയിരുന്നിട്ടും ഞാന്‍ അത് കണ്ടു .കൈത്തണ്ടയില്‍ പൊള്ളിയടര്‍ന്നു കിടക്കുന്നു .ഇതെങ്ങിനെ പറ്റി എന്ന ചോദ്യത്തിന് കരച്ചിലിന്റെ ഒരു തിരുവാതിര ഞാറ്റുവേല ആയിരുന്നു മറുപടി .അത് വരെ മനസ്സില്‍ ഒളിപ്പിച്ചു വച്ചിരുന്നതെല്ലാം കൂലംകുത്തി ഒഴുകിയെത്തി.മാനസീകനില തെറ്റിയതാണ് എങ്കിലും ഒരമ്മയ്ക്ക് മകളോട് ഇത്ര ക്രൂരമായി പെരുമാറാന്‍ സാധിക്കുമോ ??.ഞാനറിഞ്ഞ , കണ്ടുവളര്‍ന്ന അമ്മമാരില്‍ അങ്ങനെ ഒരു അമ്മ ഇല്ലായിരുന്നു.എന്നെ ഞെട്ടിച്ചുകൊണ്ട് ആ പതിനെഴുവയസ്സുകാരി തന്‍റെ ചുരിദാറിന്റെ ടോപ്പ് പെറ്റികൊട്ടിനോടൊപ്പം മുകളിലേക്ക് ഉയര്‍ത്തി. അരക്കെട്ടിനു ചുറ്റും മുന്‍പ് ചട്ടുകം പഴുപ്പിച്ചു വച്ച പാടുകള്‍ .ഒരു നിമിഷത്തേക്ക് ഞാന്‍ തരിച്ചിരുന്നുപോയി ..ശരീരം തളര്‍ന്നു പോകുന്നതുപോലെ തോന്നി .

ചിലപ്പോള്‍  മാത്രമേ അമ്മ എന്നെ ഉപദ്രവിക്കൂ മാഷേ ..ബാക്കിയുള്ള സമയത്തൊക്കെ എന്നെ വളരെ ഇഷ്ടമാ.ഉപദ്രവിച്ചതില്‍ വിഷമിച്ച് എന്നെ കെട്ടിപ്പിടിച്ചു കരയും .അതോര്‍ത്തു സ്വയം ചുമരില്‍ തലയിടിക്കും .അതും ഈ അടുത്തകാലത്ത് മാത്രം തുടങ്ങിയത് .അതിനു വേണ്ടി എന്‍റെ അമ്മയെ മെന്‍റല്‍ ഹോസ്പിറ്റലില്‍ അടയ്ക്കാന്‍ എനിക്ക് വയ്യ.എനിക്ക് അത്രയും ഇഷ്ടമാ അമ്മയെ.അവളതു പറഞ്ഞു തീര്‍ക്കുന്നത് വരെ കാത്തു നില്‍ക്കാനായില്ല .ഞാന്‍ ആ കുട്ടിയെ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തു .ഒരുപക്ഷെ ഞാന്‍ അവളില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതായിരുന്നു എന്ന് തോന്നി കാരണം മനസ്സിന്‍റെ നമകൊണ്ടും മാതൃസ്നേഹം കൊണ്ടും അവള്‍ എന്നേക്കാള്‍ ഒരുപാട് ധീരയായിരുന്നു.അവളുടെ കണ്ണീരു വീണു എന്‍റെ കുപ്പായം നനഞു കുതിര്‍ന്നു

.എന്‍റെ കുട്ടീ ഇത്രയും വേദനകള്‍ ഉള്ളിലോതുക്കിയാണോ നീയിവിടെ കളിച്ചു ചിരിച്ചിരുന്നത്..?ഇല്ല മാഷേ ഇവിടെ ഇരിക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാറില്ല.ഈയടുത്ത കാലഘട്ടത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച സന്ദര്‍ഭങ്ങള്‍ ഇവിടെയാണ്‌.എല്ലാം മറക്കുന്ന ഈ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഓടിയെത്തുന്നത്.ഒരു സുഹൃത്ത് എന്നതില്‍ ഉപരിയായി അവള്‍ എന്‍റെ അനുജത്തിയായി മാറുകയായിരുന്നു .

അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച .അവളുടെ അച്ഛന്‍ നാട്ടിലെത്തി എന്നും അവളെ ഹോസ്റ്റലില്‍ ആക്കി എന്നും പിന്നീട് അറിഞ്ഞു.പക്ഷെ നോട്ടുപുസ്തകത്തിന്റെ വരയിട്ട പേജില്‍ ചെറിയ ചെറിയ എഴുത്തുകള്‍ അവള്‍ അനുജന്റെ കയ്യില്‍ കൊടുത്തയക്കുമായിരുന്നു.മറുപടികള്‍ ഞാനും .പിന്നെ ഈ മരുഭൂമിയുടെ തടവിലായപ്പോള്‍ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളില്‍ ഒന്നായി വിസ്മൃതിയില്‍ ആണ്ടുപോയി അവളും .

ഇന്നലെ റോഡില്‍ വച്ച് അവളുടെ അനിയനെ കണ്ടു.തന്‍റെ മുന്‍പില്‍ വച്ച് ഒരമ്മ സ്വയം കത്തിയമരുന്നത് കണ്ട ഭീകരത അവന്‍റെ കണ്ണില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല എന്ന് തോന്നി.ഒരു വര്‍ഷക്കാലം എനിക്ക് എന്‍റെ ചേച്ചിയെയും നഷ്ടപ്പെട്ടു എന്ന് ഞാന്‍ പേടിച്ചു മാഷേ.പക്ഷെ ദൈവം ഞങ്ങള്‍ക്ക് അവളെ തിരികെ തന്നു .വിവാഹം കഴിഞ്ഞു .രണ്ടു കുട്ടികള്‍ ഉണ്ട് .സുഖമായിരിക്കുന്നു .

ഒരമ്മയോടുള്ള സ്നേഹം കൊണ്ട് സമനിലയില്ലാത്ത ആ മനസ്സിന് മാപ്പ് കൊടുത്ത് പീഡനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ അവളോട്‌ ദൈവത്തിനു എങ്ങിനെ പുറംതിരിഞ്ഞു നില്‍ക്കാനാവും ..? അവള്‍ നല്‍കിയ സ്നേഹം അവള്‍ക്കു വാരിക്കോരി തിരികെ ലഭിക്കുമാറാകട്ടെ.


Sunday, June 19, 2011

ഫാദേഴ്സ് ഡേ

തകര്‍ത്ത് പെയ്യുന്ന മഴ ജനാലയിലൂടെ കണ്ടു ആസ്വദിക്കുകയാണ് ജോണിക്കുട്ടി.ഇരുട്ടില്‍ എവിടെയോ അപ്പന്റെ ചുമ മുഴങ്ങിയോ..? അയാള്‍ ഇരുട്ടിലേക്ക് കാതോര്‍ത്തു..ജോലിക്കാരന്‍ ശങ്കരേട്ടന്‍ ആണ് .വര്‍ഷം മൂന്നായി താനും ശങ്കരെട്ടനും ഈ വീട്ടില്‍ തനിച്ചായിട്ട്.എന്തേ പെട്ടെന്ന് അപ്പന്റെ ഓര്‍മ്മ വന്നത് ..? ഒരു ഞെട്ടലോടെ ജോണിക്കുട്ടി ഓര്‍ത്തു പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു ദിവസമായിരുന്നല്ലോ അത് ..മൂന്നാം ദിവസം ഓടിയെത്തിയപ്പോഴും തണുത്തുറഞ്ഞ ആ പെട്ടിക്കുള്ളിലെ മുഖം തന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നിയിരുന്നു ..നിന്നെ ഞാന്‍ തോല്‍പ്പിച്ചു എന്ന ഭാവത്തോടെ..ഉത്തരത്തില്‍ അപ്പോഴും അവനെ തോല്‍പ്പിക്കാന്‍ അപ്പന്‍ ഇട്ട കുരുക്ക് ഒരു ചോദ്യചിഹനം പോലെ കിടന്നാടിയിരുന്നു ..

അമേരിക്കയില്‍ സ്ഥിര താമസം ആക്കാന്‍ തീരുമാനിച്ചപ്പോഴാണ് നാട്ടിലുള്ള സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത് ..അപ്പന്‍ സമ്മതിക്കുന്നില്ലായിരുന്നു..ഒരുപക്ഷെ ഈയൊരു ആവശ്യത്തിന് വേണ്ടിയാവും താന്‍ അമേരിക്കയില്‍ നിന്ന് അപ്പനെ ഏറ്റവും കൂടുതല്‍ വിളിച്ചിരിക്കുക്ക..നാശം പിടിച്ച കിളവന്‍ ചത്തു തൊലയുകയും ഇല്ല വല്ല അനാഥാലയത്തില്‍ പോയി കിടക്കുകയും ഇല്ല ..എന്തിനിങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു എന്ന്  അവസാനമായി പറഞ്ഞു ദേഷ്യത്തോടെ ഫോണ്‍ വച്ചത് ഓര്‍മ്മയുണ്ട് ..പിന്നെ കൊച്ചാപ്പന്‍ ആണ് വിളിച്ചു വിവരം പറഞ്ഞത് ..അപ്പന്‍ തൂങ്ങിയ ഉത്തരത്തോട് നാട്ടുകാര്‍ക്ക് ഉള്ള പേടി കാരണം ഈ സ്ഥലം വില്‍ക്കാതെ ഇവിടെ കിടന്നു ..ഇല്ലെങ്കില്‍ താനും ഇന്ന് ഏതോ അനാഥാലയത്തില്‍ കിടക്കേണ്ടി വന്നേനെ ..കാലം നല്‍കുന്ന ഓരോരോ തിരിച്ചടികള്‍ ..

തന്‍റെ മക്കള്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ് ..നാട്ടിന്‍പുറത്തുകാരനായ അപ്പന്‍റെ മകനായതിന്റെ കഷ്ടപ്പാട് മുഴുവന്‍ താന്‍ അനുഭവിച്ചതുകൊണ്ട് മക്കളെ ഒരിക്കലും നാട്ടിലേക്കു കൊണ്ടുവന്നില്ല ..അവരൊരിക്കലും അപ്പനോട് സംസാരിച്ചിട്ടുപോലുമില്ല എന്ന് തോന്നുന്നു ..വര്‍ഷങ്ങള്‍ക്കു ശേഷം ആ മക്കള്‍ക്ക്‌ താനൊരു ബാധ്യതയായി തുടങ്ങി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കഴുത്തില്‍ പിടിച്ചു വെളിയില്‍ തള്ളുന്നതിനു മുന്‍പ് താന്‍ ഇറങ്ങി ..വര്‍ഷം മൂന്നു കഴിഞ്ഞു .താന്‍ മരിച്ചോ ഇല്ലയോ എന്നറിയാനാണോ എന്തോ  ..മാസങ്ങള്‍ കൂടുമ്പോള്‍ ഒരു വിളി ..അതുണ്ട് ..

ഗ്ലാസില്‍ അവശേഷിച്ച മദ്യം വായിലേക്ക് കമഴ്ത്തി ജോണിക്കുട്ടി അപ്പന്‍റെ മുറിയിലേക്ക് നടന്നു ..ഇവിടെ അങ്ങനെ വരാറില്ല ..എന്നല്ല ..ഇങ്ങോട്ട് നോക്കുമ്പോള്‍ പോലും ഒരു വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടും ..ഇന്നെന്തോ ...മനസ്സിന് ഒരു ഉറപ്പു ...പിച്ചളപ്പിടിയുള്ള അപ്പന്‍റെ മരപ്പെട്ടി ആരോ കട്ടിലില്‍ എടുത്തു വച്ചിരിക്കുന്നു ..നിലം തുടയ്ക്കുമ്പോള്‍ ശങ്കരേട്ടന്‍ ചെയ്തതാവാം ..മെല്ലെ തുറന്നു നോക്കി ..

അപ്പന്‍ ഉടുത്തിരുന്ന വെളുത്ത മുണ്ടുകള്‍ അതുപോലെ ഇരിക്കുന്നു ..ഇപ്പോഴും ..മുണ്ടുകള്‍ക്കിടയില്‍ നിന്ന് ഒരു കാര്‍ഡ്‌ മെല്ലെ തലനീട്ടി .. മിസ്‌ യു ഡാഡ്  ബാഡ്‌ലി എന്നെഴുതി താനയച്ച ഗ്രീറ്റിംഗ് കാര്‍ഡ്‌ ..തനിക്കിഷ്ടമുണ്ടായിട്ടല്ല ..അപ്പന്‍റെ എഴുപതാം പിറന്നാള്‍ ആണെന്ന് പെങ്ങള്‍ മോളിക്കുട്ടി ഫോണ്‍ വിളിച്ചു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ അയച്ചതാണ് .. ആ വരികള്‍ തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ തോന്നി ജോണിക്കുട്ടിക്ക് ..അതിന്‍റെ പിറ്റേന്നാണ് അപ്പന്‍ തന്നെ തോല്‍പ്പിച്ചു കളഞ്ഞത് ..

തന്‍റെ ബ്ലാക്ക്‌ ബെറിയില്‍ മെസ്സേജ് അപ്ഡേറ്റ് വന്ന ശബ്ദം കേട്ടു..തന്‍റെ ഫേസ്ബുക്ക് വാളില്‍ മകന്‍ ജെക്സ്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നു .. വി മിസ്‌ യു ഡാഡ് ..ഹാപ്പി ഫാദേഴ്സ് ഡേ ..ജോണിക്കുട്ടിയുടെ കയ്യിലിരുന്നു ബ്ലാക്ക് ബെറി പൊള്ളിയടര്‍ന്നു..വല്ലാത്ത ഒരു ആവേശത്തോടെ അയാള്‍ അപ്പന്‍റെ മുറിയിലേക്ക് തിരിച്ചോടി ..അപ്പന്‍റെ മരപ്പെട്ടിയില്‍ നിന്നും കരയുള്ള ഒരു വെളുത്ത മുണ്ടെടുത്തു അയാള്‍ ഉത്തരത്തില്‍ ഒരു കുരുക്കുണ്ടാക്കി ..എന്നിട്ട് തന്‍റെ ഫേസ്ബുക്ക് വാളില്‍ റിപ്ലൈ ഇട്ടു .. യെസ് ജിക്സ്‌ ..യു മിസ്സ്ഡ് മി ..എന്നിട്ട് ഇനിയൊരു മറുപടിക്ക് കാത്തു നില്‍ക്കാതെ കയറിനിന്ന സ്റ്റൂള്‍ മറിച്ചു...ജിക്സിന്റെ തിരിച്ചു വന്ന സ്മൈലി ജോണിക്കുട്ടി കണ്ടില്ല ..അതിനു വന്ന ലൈക്കുകളുടെ എണ്ണം കണ്ടില്ല ...പക്ഷെ അയാള്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാവും ..ഒരു കുരുക്കില്‍ തന്‍റെ അപ്പനെയും മകനെയും ഒരുമിച്ചു തോല്‍പ്പിച്ച സന്തോഷത്തില്‍ ..

Sunday, June 5, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - അഞ്ച്

ഒന്നാം ഭാഗം 
രണ്ടാം ഭാഗം 
മൂന്നാം ഭാഗം 



അഞ്ചാം ഭാഗം 

അഫ്ഗാന്‍ മാര്‍ക്കറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ സമയം നാല് മണി കഴിഞ്ഞിരുന്നു .അല്‍പ്പം കഴിഞ്ഞപ്പോള്‍ അത് വരെ തെളിഞ്ഞു നിന്നിരുന്ന സൂര്യന്‍ ഏതോ മലനിരകള്‍ക്കു പിന്നില്‍ മറഞ്ഞു .പെട്ടെന്ന് ഇരുട്ട് പരക്കാന്‍ തുടങ്ങി .നല്ല തണുപ്പും .നല്ല കട്ടിയുള്ള ജാക്കറ്റിന് ഉള്ളിലായിരുന്നിട്ടും തണുക്കാന്‍ തുടങ്ങി .പിന്നെ അധികനേരം അവിടെ നില്‍ക്കാതെ ഞങ്ങള്‍ മടങ്ങി .പോകുന്ന വഴി കുപ്പി വാങ്ങാന്‍ നിര്‍ത്തും എന്ന് ഞാന്‍ ആശിച്ചു എങ്കിലും എന്‍റെ മൊബൈലിലെ രിമൈന്‍ഡര്‍ ചുമ്മാ അടിച്ചതല്ലാതെ അവന്മാര്‍ക്ക് ഒരു കുലുക്കവും ഇല്ല .ശോ ഇന്നലെ അത്രേം ഡീസന്റ് ആയി അഭിനയിക്കെണ്ടിയിരുന്നില്ല.ഇനി പറഞ്ഞിട്ട് കാര്യമില്ല പോയ കിക്ക് വാള് വച്ചാല്‍ കിട്ടില്ലല്ലോ.വഴിക്ക് ഏതോ ഡ്രൈ ക്ലീനിംഗ് കടയില്‍ നിര്‍ത്തി അഭിഷേക് കൊട്ടും സൂട്ടും ഒക്കെ വാങ്ങി വരുന്നത് കണ്ടു .ഇവന്മാര്‍ എന്തിനുള്ള പുറപ്പാട് ആണെന്ന് മനസ്സിലായത്‌ വീട്ടില്‍ എത്തിയപ്പോള്‍ ആണ് .അന്ന് അയല്പക്കത്ത് ഒരു വിവാഹം ഉണ്ട് .അതിനു ഫുഡ്‌ അടിക്കാന്‍ പോകാനുള്ള പരിപാടിയാണ്


.ഞാനും ചെന്ന പാടെ തോര്‍ത്തുമുണ്ട് നനച്ചു ശരീരം മൊത്തം തുടച്ചു വൃത്തിയായി .രാവിലെ തന്നെ രണ്ടു കപ്പു വെള്ളമെങ്കില്‍ രണ്ടു കപ്പു ശരീരത്തില്‍ ഒഴിക്കുന്ന പാട് നമുക്കെ അറിയൂ .വൈകിട്ട് കൂടി അങ്ങനെ ഒരു പാതകം വയ്യ ..അങ്ങനെ ഞാന്‍ ഡ്രെസ് ഒക്കെ ചെയ്തു ഹോളില്‍ വന്നു ഇങ്ങനെ ഇരിക്കയാണ് .അഫ്ഗാനി പുലാവും ചിക്കന്‍ ടിക്കയും മട്ടന്‍ കബാബും കൂടി കഴിക്കുന്നത്‌ ആലോചിച്ച് ഒരേപടത്തില്‍ തന്നെ സിന്ധുവും മറിയയും രേഷ്മയും അഭിനയിക്കുന്നതു കാണുന്ന പോലെ മനസ്സ് നിറഞ്ഞ ഒരു ഫീലിംഗ് എന്‍റെയുള്ളില്‍ തികട്ടി വന്നു  .അവന്മാര്‍ രണ്ടും കൂടെ റൂമില്‍ ഒരുങ്ങുന്നു .എന്‍റെ അസിസ്റ്റന്റ് വന്നപാടെ ബെഡ്ഡിലേക്ക് ജമ്പ്‌ ചെയ്തതാണ് .ഇനി ഭക്ഷണത്തിനു വിളിക്കുംബോഴേ എണീക്കൂ..ഹോ പണി അറിയാത്ത ഒരു പണിക്കാരനും തീറ്റെം ഉറക്കോം മാത്രമുള്ള ഒരു അസിസ്റ്റന്റും .ഇതൊരു നടയ്ക്കു പോകൂല്ലാ .അവന്മാര്‍ ഒരുങ്ങി ഇറങ്ങി വന്നു .പൊങ്ങച്ചം എന്ന് പറഞ്ഞാല്‍ ഇങ്ങനുണ്ടോ ..? കോട്ടും സൂട്ടും പാതിരാത്രിക്കും കൂളിംഗ് ഗ്ലാസും ഒക്കെ വച്ച് .ദുബായ്‌ മീറ്റില് അഗ്രുക്കയെ കണ്ടപ്പോഴാ മലയാളികളിലും ഈ അസുഖം വ്യാപകമായി ഉണ്ടെന്നു മനസ്സിലായത്‌ .അവന്മാര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നിട്ട് പറഞ്ഞു ഓക്കെ ജയ്‌ (ലോ അതാണ്‌ എന്‍റെ ഓഫീസ് നെയിം .പണ്ടേതോ സായിപ്പ് ജയചന്ദ്രന്‍ എന്ന് പറഞ്ഞു നാവില്‍ കെട്ടു വീണതില്‍ പിന്നെ അങ്ങനാ വിളിപ്പേര് .നാട്ടീന്നു മാല കെട്ടുന്ന വാരസ്യാരെ വരുത്തിയാണ് അങ്ങേരുടെ നാവിന്‍റെ കെട്ടഴിച്ചത്  .) ഇവന്മാര്‍ എന്‍റെ കൈ പിടിച്ചു കുലുക്കി എന്നോട് പറഞ്ഞു ഞങ്ങള്‍ അപ്പോള്‍ പോയിട്ട് വരാം നീ റെസ്റ്റ് എടുക്കൂ എന്ന് .ഒരുമാതിരി ജയിച്ചു കിട്ടിയാല്‍ മന്ത്രിയാവാം എന്ന് കരുതിയ മുരളീധരനെപ്പോലെ ആയി ഞാന്‍ ...എങ്കിലും നമ്മള്‍ ശ്രമിക്കാതിരിക്കരുതല്ലോ...മുട്ടുന്നില്ലെങ്കിലും ചെന്നിരിക്കുക ..ചിലപ്പോള്‍ സംഗതി നടന്നേക്കും  എന്നാണല്ലോ മൂന്നാം ക്ലാസില്‍ ട്രൌസറില്‍ കാര്യം സാധിച്ച സാബുവിനോട് അന്തോണിമാഷ്‌ പറഞ്ഞത് ...ഞാന്‍ പറഞ്ഞു , ഞാന്‍ ഇത്രേം നേരം റസ്റ്റ്‌ എടുക്കുവാര്‍ന്നല്ലോ..ഭയങ്കര ബോറടി..
ലവന്മാര്‍ വിടുന്ന മട്ടില്ല..ഉടനെ ടീ വി ഓണ്‍ ചെയ്തു റിമോട്ട് എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു എന്നാല്‍ ടീ വി കാണ്..നല്ല നല്ല പരിപാടികള്‍ ഉണ്ടെന്നു ..ഒന്ന് പോടാ കൂവേ നിന്‍റെ ഒരു ടീ വി എന്ന് പറയാന്‍ തോന്നിയതാ ..എങ്കിലും കലിപ്പ് ഉള്ളിലൊതുക്കി ഞാന്‍ ചോദിച്ചു ഇതില് മലയാളം ചാനലുകള്‍ ഉണ്ടോ ..? അപ്പോഴത്തെ അവന്‍റെ മുഖഭാവം കാണണം ...ഒരു പട്ടികക്കഷണം കിട്ടിയിരുന്നെങ്കില്‍ അവനെന്റെ തലയ്ക്കടിച്ചു കൊന്നേനെ എന്ന് എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ വീണ്ടും ഡീസന്റ് ആയി ..അല്ല ആയ പോലെ അഭിനയിച്ചു ..ശരി ശരി അധികം വൈകരുത് ..എനിക്കിവിടെ ബോറടിക്കും എന്ന് പറഞ്ഞു ഞാന്‍ അകത്തേക്കും അവന്മാര്‍ പുറത്തേക്കും പോയി ..


ചുമ്മാ ഇരുന്നപ്പോള്‍ ആരെയെങ്കിലും ഉപദ്രവിക്കാം എന്ന് കരുതി..സയീദിയെ ഉണര്‍ത്തുന്നതിലും ഭേദം ഇന്ത്യാ വെസ്റ്റ്‌ ഇന്‍ഡീസ്‌ മാച്ചില്‍ രാഹുല്‍ ദ്രാവിഡ്‌ന്റെ ബാറ്റിങ്ങ് കാണുന്നതാണ് ..എന്‍റെ ചോദ്യങ്ങള്‍ മിക്കതും അവന്‍ ലീവ് ചെയ്യുകയോ മറുപടി പറയുന്നവ അവന്‍റെ വായാകുന്ന ക്രീസില്‍ നിന്ന് പുറത്തു വരികയോ ഇല്ല ...നോക്കിയപ്പോള്‍ നമ്മുടെ കുക്ക് ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ..അപ്പോഴാണ്‌ ഞാനിതുവരെ അടുക്കള സന്ദര്ശിച്ചില്ല എന്ന് ഓര്‍മ്മ വന്നത് ..സാധാരണ ഏതു കുടുംബത്ത് പോയാലും എന്നെ കാണാതെ ആവുകയും അന്വേഷണത്തിന് ഒടുവില്‍ അടുക്കളയിലോ സ്റ്റോര്‍ റൂമിലോ വച്ച് കണ്ടു പിടിക്കപ്പെടുകയും നിത്യ സംഭവം ആയിരുന്നു. കുക്കിന് അല്‍പ്പസ്വല്‍പ്പം ഹിന്ദി ഒക്കെ അറിയാമായിരുന്നു .അല്ല ഇന്നൊന്നും വച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ അപ്പുറത്ത് കല്യാണമല്ലേ എന്തെങ്കിലും കൊണ്ടുവരുമോ എന്ന് നോക്കട്ടെ എന്ന് മറുപടി.അഞ്ചാമത് നുമ്മക്ക് ഒരു മന്ത്രി ഉണ്ടെങ്കില്‍ അത് നിങ്ങ തന്നെ എന്ന് കേട്ട മഞ്ഞളാംകുന്നു അലിയെപ്പോലെ എന്‍റെ മനസ്സില്‍ പിന്നേം മോഹങ്ങള്‍ പൂത്തു .ഞാന്‍ ഉഷാറായി ഉലാത്താന്‍ തുടങ്ങി .വിശപ്പ്‌ കൂട്ടണ്ടേ .ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് ഞാന്‍ ഓടിച്ചെന്നു വാതില്‍ തുറന്നു .മുടിഞ്ഞ വാച്ച്മാന്‍ ലൈറ്റര്‍ വാങ്ങാന്‍ വന്നതാണ് .നീയൊക്കെ വലിച്ചു കുരച്ചു തീരത്തേ ഉള്ലെടെയ് എന്ന് മനസ്സില്‍ പറഞ്ഞു പിന്നേം അക്ഷമയോടെ പുറത്തേക്ക് എത്തി നോക്കി .കയ്യില്‍ ഒന്ന് രണ്ടു ചരുവങ്ങളും കൊണ്ട് രണ്ടു മൂന്നു പേര്‍ കടന്നു വന്നു .അവന്മാര്‍ കുക്കുമായി സംസാരിക്കുമ്പോള്‍ കയ്യിലിരിക്കുന്ന ഭക്ഷണത്തിന്‍റെ മണം കാരണം എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി .അവന്മാര്‍ കെട്ടിപ്പിടിച്ചു ഊഴമിട്ട് ഉമ്മവച്ചു ഉപചാരം പറഞ്ഞു കളിക്കുന്നു .ഇത് ചെറുക്കന്റെ വല്ല അളിയന്മാര്‍ ആവും വല്ല പണിയും പറഞ്ഞപ്പോള്‍ ഇതുമെടുത്തു അവിടെ നിന്ന് സ്കൂട്ട് ആയതാവും .അല്ലേല്‍ ഇത്രേം തിരക്കുള്ള കല്യാണദിവസം ഇവിടെ വന്നു ഇങ്ങനെ ചുമ്മാ വര്‍ത്താനിച്ചു നില്‍ക്കുമോ ..?

ഉറങ്ങുന്ന സയീദിയെ വിളിക്കാനൊന്നും മിനക്കെടാതെ ഞാന്‍ ഫുഡ്‌ അടിക്കാന്‍ തുടങ്ങി .കുക്ക് അവനെ വിളിച്ചു കൊണ്ട് വന്നപ്പോഴേക്കും സേവിംഗ് പ്രൈവറ്റ്‌ റയാന്‍ സിനുമാ ഷൂട്ടിംഗ് നടന്ന ലൊക്കേഷന്‍ പോലെ ആയിരുന്നു മേശ മുഴുവന്‍ .പ്രതീഷിച്ച പോലെ പുലാവും ടിക്കയും കബാബും തന്നെ ആയിരുന്നു ഭക്ഷണം ..കൂടെ രൈത്തയും..ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ രുചി മനസ്സില്‍ നിന്ന് മാറാത്തത്കൊണ്ടാണ് റോളയിലെ അഫ്ഗാനി റെസ്റ്റോറന്റ്കളില്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ സന്ദര്‍ശനം നടത്തുന്നത്.

ചില അഫ്ഗാനി വിഭവങ്ങള്‍ താഴെ....പടങ്ങള്‍ മൊത്തം ഗൂഗിളില്‍ നിന്നാണ് ..










ഫുഡ്‌ അടിച്ചു കഴിഞ്ഞതോടെ ഇനി അവന്മാര്‍ വന്നാല്‍ എന്ത് വന്നില്ലേല്‍ എന്ത് എന്ന ചിന്തയുമായി ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചു .എന്നാല്‍ വിരലിട്ടു ശര്ദ്ധിക്കാന്‍ സ്ഥലം ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരു പഴം കൂടി തിന്നെനെ രാമാ എന്ന് പറഞ്ഞ നമ്പൂതിരിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍ .അതുകൊണ്ട് തന്നെ സയീദിയെ ഒന്ന് ഉപദേശിക്കാന്‍ ഞാന്‍ തീരുമാനിച്ചു .നാളെ മുതല്‍ ജോലി തുടങ്ങുകയാണല്ലോ.ലവനെ ഒന്ന് ഇന്‍റര്‍വ്യൂ ചെയ്തു കളയാം എന്ന് കരുതി ചോദിച്ചു നീ ഈ കമ്പനിയില്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് .ലവന്‍ നല്ല ഒന്നാന്തരം ആശാരി ആണത്രേ.ഒരു ചുമരൊക്കെ ഒറ്റ ദിവസം കൊണ്ട് പുഷ്പം പോലെ തേച്ചു തീര്‍ക്കും എന്ന് ..നീ ഇലട്രിക്കല്‍ ജോലികള്‍ വല്ലതും ചെയ്തിട്ടുണ്ടോ എന്നതിന് പിന്നെ ഇല്ലേ അറബാബിന്റെ വീട്ടിലെ ബള്‍ബ്‌ പോയാല്‍ മാറ്റി ഇടുന്നത് ഞാനാണ് എന്ന മറുപടി കൂടി കേട്ടപ്പോള്‍ എനിക്ക് സമാധാനം ആയി .ഞാന്‍ ഇവിടെക്കിടന്നു മരിച്ചാലും ഇവനെനിക്ക് ഒരു സ്മാരക മണ്ഡപം പണിത് അതില്‍ ഒരു ബള്‍ബ്‌ എങ്കിലും കത്തിച്ചു വയ്ക്കുമായിരിക്കും .അത്രേം കരുണ എന്നോട് കാത്തുവച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പോയി ഉറങ്ങാന്‍ കിടന്നു .

(തുടരും )

Friday, June 3, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - നാല്

ഒന്നാം ഭാഗം 


രണ്ടാം ഭാഗം 


മൂന്നാം ഭാഗം 


നാല് 


ക്യാമ്പ് ജൂലിയനിലെ സ്റ്റോര്‍ ഇന്‍ചാര്‍ജ് ആണ് ബ്രൂസ് .പട്ടാളത്തിന്റെ പരുക്കന്‍ യൂണിഫോമിനകത്തും നര്‍മ്മ ബോധം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ചങ്ങാതി .ആ ചെമ്പന്‍ മുടിയും കണ്ണിറുക്കി ഉള്ള ചിരിയും ആരെയും ആകര്‍ഷിക്കും .ഇടതു കൈത്തണ്ടയില്‍ ഇണ ചേര്‍ന്ന് നില്‍ക്കുന്ന രണ്ടു കുഞ്ഞു നാഗങ്ങളെ പച്ച കുത്തിയിരിക്കുന്നു.ഈ സെക്സ് സിംബലാണ് എന്‍റെ ഉത്തേജനം എന്ന് ഇടയ്ക്കിടയ്ക്ക് പറയും .വലത്തേ കയ്യ് ഇലക്ഷന്‍ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യേറിയ മതില് പോലെയാണ് .നിറയെ പച്ച കുത്ത് .അങ്ങ് കമാന്‍ഡര്‍ മുതല്‍ സാധാ സെന്റ്രി വരെ എല്ലാവരെയും ഒരുപോലെ കളിയാക്കാനും സ്ത്രീകളായ പട്ടാളക്കാരികള്‍ ഉള്‍പ്പടെ സകലരോടും ദ്വയാര്‍ത്ഥം കലര്‍ന്ന തമാശകള്‍ പറയാനും അലിഖിതമായ ഒരു അധികാരം ബ്രൂസിനുണ്ടായിരുന്നു .ചാക്യാര്‍ കൂത്തിനിടയില്‍ സദസ്സില്‍ നിന്ന് എഴുന്നേറ്റ്‌ പോകുന്നവരേയും വന്നിരിക്കുന്നവരെയും കഥാ സന്ദര്‍ഭവുമായി ബന്ധിപ്പിച്ചു പരിഹസിക്കുന്ന ചാക്യാരെ ഓര്‍മ്മിപ്പിച്ചു പലപ്പോഴും ബ്രൂസിന്റെ രീതികള്‍ .ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മരിയ ഒഴിച്ച് സ്ത്രീകള്‍ ആരും സ്റ്റോറിലേക്ക് വരികയോ അതിലൂടെ കടന്നു പോകുകയോ ചെയ്യില്ല എന്ന് പറഞ്ഞു പൊട്ടിച്ചിക്കുന്ന ബ്രൂസിനെ പോലും കൂസാത്ത മരിയ ആരെന്നു അറിയാനുള്ള ആഗ്രഹം അനുനിമിഷം വളര്‍ന്നു വന്നു .

ബ്രൂസ് ആരുമായോ പഞ്ചാര 


ആദ്യമായി സ്റ്റോറിലേക്ക് ചെന്നപ്പോള്‍ തന്നെ നീ കുത്തിരിക്ക് പുള്ളേ  എന്ന സ്റ്റയിലില്‍ ഒരു ട്രക്കിന്റെ ടയര്‍ എടുത്തു പുഷ്പം പോലെ എന്‍റെ നേര്‍ക്ക്‌ ഉരുട്ടി വിട്ടു .ഉരുള്‍ പൊട്ടലില്‍ പാറക്കല്ല് വരുന്നത് കണ്ട പോലെ ഞാന്‍ ഓടി മാറി .അല്ല പിന്നെ , അപകടം കണ്ടാല്‍ സ്കൂട്ട് ആവാനും പറ്റിയാല്‍ അത് കൂടെയുള്ളവന് നേര്‍ക്ക്‌ തിരിച്ചു വിടാനും നമ്മള്‍ മലയാളികളെ ആരെങ്കിലും പഠിപ്പിക്കണോ ..?
പിന്നാലെ വന്ന അസിസ്റ്റന്റ്‌ സയീദി ടയറുമായി ഒരു പ്രണയാലിംഗനം നടത്തി ഷക്കീലയോടൊപ്പം കെട്ടിമറിയുന്ന  കിന്നാരത്തുംബികളിലെ ഗോപുമോനെപ്പോലെ നിലത്തുകിടന്നുരുണ്ടു.രണ്ടുപേരും മാച്ചിംഗ് കളര്‍ ആയതുകൊണ്ട് ഓടിയെത്തിയ അഭിഷേക് ആദ്യം ടയറിനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു .പിന്നെയാണ് സംഭവിച്ചത് എന്തെന്ന് മനസ്സിലാവാതെ അന്തം വിട്ടു കിടന്ന  സയീദിയെ പൊക്കിയെടുത്തത് .
ക്യാമ്പ് കുലുങ്ങിയ ബ്രൂസിന്റെ പൊട്ടിച്ചിരികള്‍ക്കിടയിലേക്ക് അവള്‍ കടന്നു വന്നു ..മരിയ ... 




മീറ്റ്‌ ദി ഹോട്ടസ്റ്റ്‌ ഗേള്‍ ഇന്‍ ദി ടൌണ്‍ എന്ന ബ്രൂസിന്റെ പരിചയപ്പെടുത്തലിനു അഭിനന്ദനത്തിന് നന്ദി അമ്മാവാ എന്ന് മറുപടി പറഞ്ഞുകൊണ്ട് മരിയ വന്നു ചാടിക്കയറി മേശപ്പുറത്ത് ഇരുന്നു .ഇതാണോ ഇന്ത്യക്കാരന്‍ ആയ പുതിയ അതിഥി എന്ന് എന്നെ നോക്കി ചോദിച്ചുകൊണ്ട് കയ്യിലിരുന്ന സ്ട്രോബറി എടുത്ത് അഭിഷേകിനെ എറിഞ്ഞു .പിന്നെ ചാടിയിറങ്ങി വന്നു എന്‍റെ കൈ പിടിച്ചു കുലുക്കി നൈസ് ടു മീറ്റ്‌ യു മാന്‍ എന്ന് പറഞ്ഞപ്പോള്‍ ആ കൈക്കരുത്ത് എനിക്ക് ഫീല്‍ ചെയ്തു .പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പൊരിഞ്ഞ വാക്ക് തര്‍ക്കങ്ങള്‍ ആയിരുന്നു ബ്രൂസുമായി .ഇടയ്ക്ക് ദേഷ്യം കൊണ്ട് കവിളുകള്‍ ചുവന്നു .കൈ പരത്തി മേശമേല്‍ ആഞ്ഞടിച്ചു .ഡ്രൈവറുടെ ഫോണ്‍ വന്നതുകൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.തുടരാനിരിക്കുന്ന ഒരു നല്ല സൌഹൃദത്തിന്‍റെ തുടക്കം മാത്രമായിരുന്നു അത് .

മരിയ - ജനസമ്പര്‍ക്ക പരിപാടിക്കിടെ 







തിരിച്ചു പോകുന്ന വഴി ഞങ്ങള്‍ കാബൂള്‍ മാര്‍ക്കറ്റില്‍ ഇറങ്ങി .മാര്‍ക്കറ്റിന്റെ ചില ചിത്രങ്ങള്‍ .ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ ഇമേജസ് .













മാര്‍ക്കറ്റില്‍ ഒളിച്ചും പാത്തും അല്ലാതെയും  കറുപ്പ് വില്‍ക്കുന്നവരെ കണ്ടു  .അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന വിളയാണ് കറുപ്പ് അഥവാ ഒപിയം .ചില ചിത്രങ്ങള്‍ താഴെ കാണാം .ചിത്രങ്ങള്‍ക്ക് ഗൂഗിള്‍ ഇമെജസിനോട് കടപ്പാട് .





കറുപ്പ് തോട്ടം 


കറ എടുക്കാന്‍ വരഞ്ഞു നിര്‍ത്തിയിരിക്കുന്ന ഒപിയം 


കറ ശേഖരിച്ചിരിക്കുന്നു 


തോട്ടം 


പ്രോസസ് ചെയ്യാത്ത ഒപിയം 






കറുപ്പ് ദെയരയിലെ ഇരുളടഞ്ഞ ഗലികളിലെ ഇന്‍സ്റ്റന്റ് മുറുക്കാന്‍ കടകളില്‍ ഒരുപാട് കണ്ടിട്ടുണ്ട് .
ഒരിക്കല്‍ ചാര്‍ സൌ ബീസ് കറുപ്പും മിക്സ് ചെയ്തു അടിച്ചു ഒരു വെള്ളിയാഴ്ച മൊത്തം ജീവിതത്തില്‍ നിന്ന് ബ്ലാങ്ക് ഔട്ട്‌ ആയ അനുഭവം ഉണ്ട് .ഒരു വ്യാഴാഴ്ച  തകര്‍ത്ത ഒരു ബാച്ചിലര്‍ പാര്‍ട്ടിയും കഴിഞ്ഞ്  രാത്രി രണ്ടും മിക്സ് ചെയ്തു  അടിച്ചു കയറ്റി ഒരുവിധം ഇഴഞ്ഞ് രണ്ടു  പേര്‍ മാത്രം താമസിക്കുന്ന സുഹൃത്തിന്റെ ബാച്ചി റൂമിലെത്തി .തലയും ഉടലും രണ്ടു ദിശകളിലേക്ക് റോളര്‍  കോസ്റ്റിങ്ങ് നടത്തുന്നു .സുഹൃത്തിന്‍റെ റൂം മേയ്റ്റ്‌ സ്ഥലത്തില്ല .അവന്‍ എപ്പോള്‍ വരും എന്ന് അറിയാത്തത് കൊണ്ട് രണ്ടുപേരും കൂടി സുഹൃത്തിന്റെ കട്ടിലിലേക്ക് തന്നെ വീണു ..എണ്‍പത്തഞ്ചും തൊണ്ണൂറും ഒരുമിച്ചു വന്നപ്പോള്‍ കട്ടില്‍ താങ്ങിയില്ല .ഒടിഞ്ഞ ശബ്ദം കേട്ടെങ്കിലും താഴെ എത്തിയ ഫീലിംഗ് ഉണ്ടായെങ്കിലും അനങ്ങാന്‍ സാധിക്കാത്തതുകൊണ്ട് അവിടെത്തന്നെ കിടന്നു .നിര്‍ത്താതെ ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്.നോക്കുമ്പോള്‍ ഞങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നു .ങേ ഞങ്ങള്‍ കടപ്പുറത്താണോ കിടക്കുന്നത്എന്ന് സംശയം ഉണര്‍ന്നു .കതകില്‍ നിന്ന് പിന്നെയും ആരോ തല്ലിപ്പൊളിക്കുന്ന ശബ്ദം.കടപ്പുറത്ത് എവിടെ കതക്..??  മുട്ടോളം വെള്ളത്തില്‍ നീന്തി ചെന്ന് കതകു തുറന്നപ്പോള്‍ വാച്ച്മാന്‍ കലിപ്പില്‍ നില്‍ക്കുന്നു.ഫ്ലോര്‍ നിറച്ചും ഞങ്ങളുടെ റൂമില്‍ നിന്ന് പുറത്തേക്ക് ഒഴുകി വരുന്ന വെള്ളം .സമയം നോക്കിയപ്പോള്‍ അഞ്ചുമണി ആയതേ ഉള്ളൂ.ങേ മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണല്ലോ വന്നു കിടന്നത് .രണ്ടു മണിക്കൂര്‍ കൊണ്ട് ഇങ്ങനെ വെള്ളം പൊന്താന്‍ എന്ത് സംഭവിച്ചു ..? റൂമില്‍ തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ വാഷിംഗ് മെഷീനിലേക്ക് വെള്ളം വരുന്ന പൈപ്പ് ചെറുതായി പൊട്ടി കുറേശെയായി വെള്ളം വരുന്നു .ഇന്നലത്തെ പരാക്രമത്തിനിടയ്ക്കു കാലു തട്ടിയതാവും .എങ്കിലും രണ്ടു മണിക്കൂര്‍ കൊണ്ട് ഇത്രേം വെള്ളം നിറയാന്‍ ഒരു സാധ്യതയും ഇല്ല.മൊബൈല്‍ എടുത്തു നോക്കി ഒന്ന് കൂടി സമയം ഉറപ്പു വരുത്താം എന്ന് കരുതി നോക്കിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായത്‌ ..കിടന്നത് വ്യാഴാഴ്ച ആണെങ്കിലും ഉണര്‍ന്നത് ശനിയാഴ്ചയാണ്.വിട്ടുമാറാത്ത തലവേദന ആയിരുന്നു രണ്ടു ദിവസത്തോളം .റൂം ക്ലീനിംഗ് . ഫ്ലോര്‍ ക്ലീനിംഗ് , പുതിയ കട്ടില്‍ തുടങ്ങിയ ചിലവുകള്‍ വേറെയും .എന്തായാലും അതിനുശേഷം ജീവിതത്തില്‍ ഇന്ന് വരെ മുറുക്കാന്‍ മുറുക്കിയിട്ടില്ല.


(തുടരും )


ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ