Sunday, June 19, 2011

ഫാദേഴ്സ് ഡേ

തകര്‍ത്ത് പെയ്യുന്ന മഴ ജനാലയിലൂടെ കണ്ടു ആസ്വദിക്കുകയാണ് ജോണിക്കുട്ടി.ഇരുട്ടില്‍ എവിടെയോ അപ്പന്റെ ചുമ മുഴങ്ങിയോ..? അയാള്‍ ഇരുട്ടിലേക്ക് കാതോര്‍ത്തു..ജോലിക്കാരന്‍ ശങ്കരേട്ടന്‍ ആണ് .വര്‍ഷം മൂന്നായി താനും ശങ്കരെട്ടനും ഈ വീട്ടില്‍ തനിച്ചായിട്ട്.എന്തേ പെട്ടെന്ന് അപ്പന്റെ ഓര്‍മ്മ വന്നത് ..? ഒരു ഞെട്ടലോടെ ജോണിക്കുട്ടി ഓര്‍ത്തു പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു ദിവസമായിരുന്നല്ലോ അത് ..മൂന്നാം ദിവസം ഓടിയെത്തിയപ്പോഴും തണുത്തുറഞ്ഞ ആ പെട്ടിക്കുള്ളിലെ മുഖം തന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നിയിരുന്നു ..നിന്നെ ഞാന്‍ തോല്‍പ്പിച്ചു എന്ന ഭാവത്തോടെ..ഉത്തരത്തില്‍ അപ്പോഴും അവനെ തോല്‍പ്പിക്കാന്‍ അപ്പന്‍ ഇട്ട കുരുക്ക് ഒരു ചോദ്യചിഹനം പോലെ കിടന്നാടിയിരുന്നു ..

അമേരിക്കയില്‍ സ്ഥിര താമസം ആക്കാന്‍ തീരുമാനിച്ചപ്പോഴാണ് നാട്ടിലുള്ള സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത് ..അപ്പന്‍ സമ്മതിക്കുന്നില്ലായിരുന്നു..ഒരുപക്ഷെ ഈയൊരു ആവശ്യത്തിന് വേണ്ടിയാവും താന്‍ അമേരിക്കയില്‍ നിന്ന് അപ്പനെ ഏറ്റവും കൂടുതല്‍ വിളിച്ചിരിക്കുക്ക..നാശം പിടിച്ച കിളവന്‍ ചത്തു തൊലയുകയും ഇല്ല വല്ല അനാഥാലയത്തില്‍ പോയി കിടക്കുകയും ഇല്ല ..എന്തിനിങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു എന്ന്  അവസാനമായി പറഞ്ഞു ദേഷ്യത്തോടെ ഫോണ്‍ വച്ചത് ഓര്‍മ്മയുണ്ട് ..പിന്നെ കൊച്ചാപ്പന്‍ ആണ് വിളിച്ചു വിവരം പറഞ്ഞത് ..അപ്പന്‍ തൂങ്ങിയ ഉത്തരത്തോട് നാട്ടുകാര്‍ക്ക് ഉള്ള പേടി കാരണം ഈ സ്ഥലം വില്‍ക്കാതെ ഇവിടെ കിടന്നു ..ഇല്ലെങ്കില്‍ താനും ഇന്ന് ഏതോ അനാഥാലയത്തില്‍ കിടക്കേണ്ടി വന്നേനെ ..കാലം നല്‍കുന്ന ഓരോരോ തിരിച്ചടികള്‍ ..

തന്‍റെ മക്കള്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ് ..നാട്ടിന്‍പുറത്തുകാരനായ അപ്പന്‍റെ മകനായതിന്റെ കഷ്ടപ്പാട് മുഴുവന്‍ താന്‍ അനുഭവിച്ചതുകൊണ്ട് മക്കളെ ഒരിക്കലും നാട്ടിലേക്കു കൊണ്ടുവന്നില്ല ..അവരൊരിക്കലും അപ്പനോട് സംസാരിച്ചിട്ടുപോലുമില്ല എന്ന് തോന്നുന്നു ..വര്‍ഷങ്ങള്‍ക്കു ശേഷം ആ മക്കള്‍ക്ക്‌ താനൊരു ബാധ്യതയായി തുടങ്ങി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കഴുത്തില്‍ പിടിച്ചു വെളിയില്‍ തള്ളുന്നതിനു മുന്‍പ് താന്‍ ഇറങ്ങി ..വര്‍ഷം മൂന്നു കഴിഞ്ഞു .താന്‍ മരിച്ചോ ഇല്ലയോ എന്നറിയാനാണോ എന്തോ  ..മാസങ്ങള്‍ കൂടുമ്പോള്‍ ഒരു വിളി ..അതുണ്ട് ..

ഗ്ലാസില്‍ അവശേഷിച്ച മദ്യം വായിലേക്ക് കമഴ്ത്തി ജോണിക്കുട്ടി അപ്പന്‍റെ മുറിയിലേക്ക് നടന്നു ..ഇവിടെ അങ്ങനെ വരാറില്ല ..എന്നല്ല ..ഇങ്ങോട്ട് നോക്കുമ്പോള്‍ പോലും ഒരു വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടും ..ഇന്നെന്തോ ...മനസ്സിന് ഒരു ഉറപ്പു ...പിച്ചളപ്പിടിയുള്ള അപ്പന്‍റെ മരപ്പെട്ടി ആരോ കട്ടിലില്‍ എടുത്തു വച്ചിരിക്കുന്നു ..നിലം തുടയ്ക്കുമ്പോള്‍ ശങ്കരേട്ടന്‍ ചെയ്തതാവാം ..മെല്ലെ തുറന്നു നോക്കി ..

അപ്പന്‍ ഉടുത്തിരുന്ന വെളുത്ത മുണ്ടുകള്‍ അതുപോലെ ഇരിക്കുന്നു ..ഇപ്പോഴും ..മുണ്ടുകള്‍ക്കിടയില്‍ നിന്ന് ഒരു കാര്‍ഡ്‌ മെല്ലെ തലനീട്ടി .. മിസ്‌ യു ഡാഡ്  ബാഡ്‌ലി എന്നെഴുതി താനയച്ച ഗ്രീറ്റിംഗ് കാര്‍ഡ്‌ ..തനിക്കിഷ്ടമുണ്ടായിട്ടല്ല ..അപ്പന്‍റെ എഴുപതാം പിറന്നാള്‍ ആണെന്ന് പെങ്ങള്‍ മോളിക്കുട്ടി ഫോണ്‍ വിളിച്ചു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ അയച്ചതാണ് .. ആ വരികള്‍ തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ തോന്നി ജോണിക്കുട്ടിക്ക് ..അതിന്‍റെ പിറ്റേന്നാണ് അപ്പന്‍ തന്നെ തോല്‍പ്പിച്ചു കളഞ്ഞത് ..

തന്‍റെ ബ്ലാക്ക്‌ ബെറിയില്‍ മെസ്സേജ് അപ്ഡേറ്റ് വന്ന ശബ്ദം കേട്ടു..തന്‍റെ ഫേസ്ബുക്ക് വാളില്‍ മകന്‍ ജെക്സ്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നു .. വി മിസ്‌ യു ഡാഡ് ..ഹാപ്പി ഫാദേഴ്സ് ഡേ ..ജോണിക്കുട്ടിയുടെ കയ്യിലിരുന്നു ബ്ലാക്ക് ബെറി പൊള്ളിയടര്‍ന്നു..വല്ലാത്ത ഒരു ആവേശത്തോടെ അയാള്‍ അപ്പന്‍റെ മുറിയിലേക്ക് തിരിച്ചോടി ..അപ്പന്‍റെ മരപ്പെട്ടിയില്‍ നിന്നും കരയുള്ള ഒരു വെളുത്ത മുണ്ടെടുത്തു അയാള്‍ ഉത്തരത്തില്‍ ഒരു കുരുക്കുണ്ടാക്കി ..എന്നിട്ട് തന്‍റെ ഫേസ്ബുക്ക് വാളില്‍ റിപ്ലൈ ഇട്ടു .. യെസ് ജിക്സ്‌ ..യു മിസ്സ്ഡ് മി ..എന്നിട്ട് ഇനിയൊരു മറുപടിക്ക് കാത്തു നില്‍ക്കാതെ കയറിനിന്ന സ്റ്റൂള്‍ മറിച്ചു...ജിക്സിന്റെ തിരിച്ചു വന്ന സ്മൈലി ജോണിക്കുട്ടി കണ്ടില്ല ..അതിനു വന്ന ലൈക്കുകളുടെ എണ്ണം കണ്ടില്ല ...പക്ഷെ അയാള്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാവും ..ഒരു കുരുക്കില്‍ തന്‍റെ അപ്പനെയും മകനെയും ഒരുമിച്ചു തോല്‍പ്പിച്ച സന്തോഷത്തില്‍ ..

Sunday, June 5, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - അഞ്ച്

ഒന്നാം ഭാഗം 
രണ്ടാം ഭാഗം 
മൂന്നാം ഭാഗം 



അഞ്ചാം ഭാഗം 

അഫ്ഗാന്‍ മാര്‍ക്കറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ സമയം നാല് മണി കഴിഞ്ഞിരുന്നു .അല്‍പ്പം കഴിഞ്ഞപ്പോള്‍ അത് വരെ തെളിഞ്ഞു നിന്നിരുന്ന സൂര്യന്‍ ഏതോ മലനിരകള്‍ക്കു പിന്നില്‍ മറഞ്ഞു .പെട്ടെന്ന് ഇരുട്ട് പരക്കാന്‍ തുടങ്ങി .നല്ല തണുപ്പും .നല്ല കട്ടിയുള്ള ജാക്കറ്റിന് ഉള്ളിലായിരുന്നിട്ടും തണുക്കാന്‍ തുടങ്ങി .പിന്നെ അധികനേരം അവിടെ നില്‍ക്കാതെ ഞങ്ങള്‍ മടങ്ങി .പോകുന്ന വഴി കുപ്പി വാങ്ങാന്‍ നിര്‍ത്തും എന്ന് ഞാന്‍ ആശിച്ചു എങ്കിലും എന്‍റെ മൊബൈലിലെ രിമൈന്‍ഡര്‍ ചുമ്മാ അടിച്ചതല്ലാതെ അവന്മാര്‍ക്ക് ഒരു കുലുക്കവും ഇല്ല .ശോ ഇന്നലെ അത്രേം ഡീസന്റ് ആയി അഭിനയിക്കെണ്ടിയിരുന്നില്ല.ഇനി പറഞ്ഞിട്ട് കാര്യമില്ല പോയ കിക്ക് വാള് വച്ചാല്‍ കിട്ടില്ലല്ലോ.വഴിക്ക് ഏതോ ഡ്രൈ ക്ലീനിംഗ് കടയില്‍ നിര്‍ത്തി അഭിഷേക് കൊട്ടും സൂട്ടും ഒക്കെ വാങ്ങി വരുന്നത് കണ്ടു .ഇവന്മാര്‍ എന്തിനുള്ള പുറപ്പാട് ആണെന്ന് മനസ്സിലായത്‌ വീട്ടില്‍ എത്തിയപ്പോള്‍ ആണ് .അന്ന് അയല്പക്കത്ത് ഒരു വിവാഹം ഉണ്ട് .അതിനു ഫുഡ്‌ അടിക്കാന്‍ പോകാനുള്ള പരിപാടിയാണ്


.ഞാനും ചെന്ന പാടെ തോര്‍ത്തുമുണ്ട് നനച്ചു ശരീരം മൊത്തം തുടച്ചു വൃത്തിയായി .രാവിലെ തന്നെ രണ്ടു കപ്പു വെള്ളമെങ്കില്‍ രണ്ടു കപ്പു ശരീരത്തില്‍ ഒഴിക്കുന്ന പാട് നമുക്കെ അറിയൂ .വൈകിട്ട് കൂടി അങ്ങനെ ഒരു പാതകം വയ്യ ..അങ്ങനെ ഞാന്‍ ഡ്രെസ് ഒക്കെ ചെയ്തു ഹോളില്‍ വന്നു ഇങ്ങനെ ഇരിക്കയാണ് .അഫ്ഗാനി പുലാവും ചിക്കന്‍ ടിക്കയും മട്ടന്‍ കബാബും കൂടി കഴിക്കുന്നത്‌ ആലോചിച്ച് ഒരേപടത്തില്‍ തന്നെ സിന്ധുവും മറിയയും രേഷ്മയും അഭിനയിക്കുന്നതു കാണുന്ന പോലെ മനസ്സ് നിറഞ്ഞ ഒരു ഫീലിംഗ് എന്‍റെയുള്ളില്‍ തികട്ടി വന്നു  .അവന്മാര്‍ രണ്ടും കൂടെ റൂമില്‍ ഒരുങ്ങുന്നു .എന്‍റെ അസിസ്റ്റന്റ് വന്നപാടെ ബെഡ്ഡിലേക്ക് ജമ്പ്‌ ചെയ്തതാണ് .ഇനി ഭക്ഷണത്തിനു വിളിക്കുംബോഴേ എണീക്കൂ..ഹോ പണി അറിയാത്ത ഒരു പണിക്കാരനും തീറ്റെം ഉറക്കോം മാത്രമുള്ള ഒരു അസിസ്റ്റന്റും .ഇതൊരു നടയ്ക്കു പോകൂല്ലാ .അവന്മാര്‍ ഒരുങ്ങി ഇറങ്ങി വന്നു .പൊങ്ങച്ചം എന്ന് പറഞ്ഞാല്‍ ഇങ്ങനുണ്ടോ ..? കോട്ടും സൂട്ടും പാതിരാത്രിക്കും കൂളിംഗ് ഗ്ലാസും ഒക്കെ വച്ച് .ദുബായ്‌ മീറ്റില് അഗ്രുക്കയെ കണ്ടപ്പോഴാ മലയാളികളിലും ഈ അസുഖം വ്യാപകമായി ഉണ്ടെന്നു മനസ്സിലായത്‌ .അവന്മാര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നിട്ട് പറഞ്ഞു ഓക്കെ ജയ്‌ (ലോ അതാണ്‌ എന്‍റെ ഓഫീസ് നെയിം .പണ്ടേതോ സായിപ്പ് ജയചന്ദ്രന്‍ എന്ന് പറഞ്ഞു നാവില്‍ കെട്ടു വീണതില്‍ പിന്നെ അങ്ങനാ വിളിപ്പേര് .നാട്ടീന്നു മാല കെട്ടുന്ന വാരസ്യാരെ വരുത്തിയാണ് അങ്ങേരുടെ നാവിന്‍റെ കെട്ടഴിച്ചത്  .) ഇവന്മാര്‍ എന്‍റെ കൈ പിടിച്ചു കുലുക്കി എന്നോട് പറഞ്ഞു ഞങ്ങള്‍ അപ്പോള്‍ പോയിട്ട് വരാം നീ റെസ്റ്റ് എടുക്കൂ എന്ന് .ഒരുമാതിരി ജയിച്ചു കിട്ടിയാല്‍ മന്ത്രിയാവാം എന്ന് കരുതിയ മുരളീധരനെപ്പോലെ ആയി ഞാന്‍ ...എങ്കിലും നമ്മള്‍ ശ്രമിക്കാതിരിക്കരുതല്ലോ...മുട്ടുന്നില്ലെങ്കിലും ചെന്നിരിക്കുക ..ചിലപ്പോള്‍ സംഗതി നടന്നേക്കും  എന്നാണല്ലോ മൂന്നാം ക്ലാസില്‍ ട്രൌസറില്‍ കാര്യം സാധിച്ച സാബുവിനോട് അന്തോണിമാഷ്‌ പറഞ്ഞത് ...ഞാന്‍ പറഞ്ഞു , ഞാന്‍ ഇത്രേം നേരം റസ്റ്റ്‌ എടുക്കുവാര്‍ന്നല്ലോ..ഭയങ്കര ബോറടി..
ലവന്മാര്‍ വിടുന്ന മട്ടില്ല..ഉടനെ ടീ വി ഓണ്‍ ചെയ്തു റിമോട്ട് എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു എന്നാല്‍ ടീ വി കാണ്..നല്ല നല്ല പരിപാടികള്‍ ഉണ്ടെന്നു ..ഒന്ന് പോടാ കൂവേ നിന്‍റെ ഒരു ടീ വി എന്ന് പറയാന്‍ തോന്നിയതാ ..എങ്കിലും കലിപ്പ് ഉള്ളിലൊതുക്കി ഞാന്‍ ചോദിച്ചു ഇതില് മലയാളം ചാനലുകള്‍ ഉണ്ടോ ..? അപ്പോഴത്തെ അവന്‍റെ മുഖഭാവം കാണണം ...ഒരു പട്ടികക്കഷണം കിട്ടിയിരുന്നെങ്കില്‍ അവനെന്റെ തലയ്ക്കടിച്ചു കൊന്നേനെ എന്ന് എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ വീണ്ടും ഡീസന്റ് ആയി ..അല്ല ആയ പോലെ അഭിനയിച്ചു ..ശരി ശരി അധികം വൈകരുത് ..എനിക്കിവിടെ ബോറടിക്കും എന്ന് പറഞ്ഞു ഞാന്‍ അകത്തേക്കും അവന്മാര്‍ പുറത്തേക്കും പോയി ..


ചുമ്മാ ഇരുന്നപ്പോള്‍ ആരെയെങ്കിലും ഉപദ്രവിക്കാം എന്ന് കരുതി..സയീദിയെ ഉണര്‍ത്തുന്നതിലും ഭേദം ഇന്ത്യാ വെസ്റ്റ്‌ ഇന്‍ഡീസ്‌ മാച്ചില്‍ രാഹുല്‍ ദ്രാവിഡ്‌ന്റെ ബാറ്റിങ്ങ് കാണുന്നതാണ് ..എന്‍റെ ചോദ്യങ്ങള്‍ മിക്കതും അവന്‍ ലീവ് ചെയ്യുകയോ മറുപടി പറയുന്നവ അവന്‍റെ വായാകുന്ന ക്രീസില്‍ നിന്ന് പുറത്തു വരികയോ ഇല്ല ...നോക്കിയപ്പോള്‍ നമ്മുടെ കുക്ക് ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ..അപ്പോഴാണ്‌ ഞാനിതുവരെ അടുക്കള സന്ദര്ശിച്ചില്ല എന്ന് ഓര്‍മ്മ വന്നത് ..സാധാരണ ഏതു കുടുംബത്ത് പോയാലും എന്നെ കാണാതെ ആവുകയും അന്വേഷണത്തിന് ഒടുവില്‍ അടുക്കളയിലോ സ്റ്റോര്‍ റൂമിലോ വച്ച് കണ്ടു പിടിക്കപ്പെടുകയും നിത്യ സംഭവം ആയിരുന്നു. കുക്കിന് അല്‍പ്പസ്വല്‍പ്പം ഹിന്ദി ഒക്കെ അറിയാമായിരുന്നു .അല്ല ഇന്നൊന്നും വച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ അപ്പുറത്ത് കല്യാണമല്ലേ എന്തെങ്കിലും കൊണ്ടുവരുമോ എന്ന് നോക്കട്ടെ എന്ന് മറുപടി.അഞ്ചാമത് നുമ്മക്ക് ഒരു മന്ത്രി ഉണ്ടെങ്കില്‍ അത് നിങ്ങ തന്നെ എന്ന് കേട്ട മഞ്ഞളാംകുന്നു അലിയെപ്പോലെ എന്‍റെ മനസ്സില്‍ പിന്നേം മോഹങ്ങള്‍ പൂത്തു .ഞാന്‍ ഉഷാറായി ഉലാത്താന്‍ തുടങ്ങി .വിശപ്പ്‌ കൂട്ടണ്ടേ .ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് ഞാന്‍ ഓടിച്ചെന്നു വാതില്‍ തുറന്നു .മുടിഞ്ഞ വാച്ച്മാന്‍ ലൈറ്റര്‍ വാങ്ങാന്‍ വന്നതാണ് .നീയൊക്കെ വലിച്ചു കുരച്ചു തീരത്തേ ഉള്ലെടെയ് എന്ന് മനസ്സില്‍ പറഞ്ഞു പിന്നേം അക്ഷമയോടെ പുറത്തേക്ക് എത്തി നോക്കി .കയ്യില്‍ ഒന്ന് രണ്ടു ചരുവങ്ങളും കൊണ്ട് രണ്ടു മൂന്നു പേര്‍ കടന്നു വന്നു .അവന്മാര്‍ കുക്കുമായി സംസാരിക്കുമ്പോള്‍ കയ്യിലിരിക്കുന്ന ഭക്ഷണത്തിന്‍റെ മണം കാരണം എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി .അവന്മാര്‍ കെട്ടിപ്പിടിച്ചു ഊഴമിട്ട് ഉമ്മവച്ചു ഉപചാരം പറഞ്ഞു കളിക്കുന്നു .ഇത് ചെറുക്കന്റെ വല്ല അളിയന്മാര്‍ ആവും വല്ല പണിയും പറഞ്ഞപ്പോള്‍ ഇതുമെടുത്തു അവിടെ നിന്ന് സ്കൂട്ട് ആയതാവും .അല്ലേല്‍ ഇത്രേം തിരക്കുള്ള കല്യാണദിവസം ഇവിടെ വന്നു ഇങ്ങനെ ചുമ്മാ വര്‍ത്താനിച്ചു നില്‍ക്കുമോ ..?

ഉറങ്ങുന്ന സയീദിയെ വിളിക്കാനൊന്നും മിനക്കെടാതെ ഞാന്‍ ഫുഡ്‌ അടിക്കാന്‍ തുടങ്ങി .കുക്ക് അവനെ വിളിച്ചു കൊണ്ട് വന്നപ്പോഴേക്കും സേവിംഗ് പ്രൈവറ്റ്‌ റയാന്‍ സിനുമാ ഷൂട്ടിംഗ് നടന്ന ലൊക്കേഷന്‍ പോലെ ആയിരുന്നു മേശ മുഴുവന്‍ .പ്രതീഷിച്ച പോലെ പുലാവും ടിക്കയും കബാബും തന്നെ ആയിരുന്നു ഭക്ഷണം ..കൂടെ രൈത്തയും..ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ രുചി മനസ്സില്‍ നിന്ന് മാറാത്തത്കൊണ്ടാണ് റോളയിലെ അഫ്ഗാനി റെസ്റ്റോറന്റ്കളില്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ സന്ദര്‍ശനം നടത്തുന്നത്.

ചില അഫ്ഗാനി വിഭവങ്ങള്‍ താഴെ....പടങ്ങള്‍ മൊത്തം ഗൂഗിളില്‍ നിന്നാണ് ..










ഫുഡ്‌ അടിച്ചു കഴിഞ്ഞതോടെ ഇനി അവന്മാര്‍ വന്നാല്‍ എന്ത് വന്നില്ലേല്‍ എന്ത് എന്ന ചിന്തയുമായി ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചു .എന്നാല്‍ വിരലിട്ടു ശര്ദ്ധിക്കാന്‍ സ്ഥലം ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരു പഴം കൂടി തിന്നെനെ രാമാ എന്ന് പറഞ്ഞ നമ്പൂതിരിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍ .അതുകൊണ്ട് തന്നെ സയീദിയെ ഒന്ന് ഉപദേശിക്കാന്‍ ഞാന്‍ തീരുമാനിച്ചു .നാളെ മുതല്‍ ജോലി തുടങ്ങുകയാണല്ലോ.ലവനെ ഒന്ന് ഇന്‍റര്‍വ്യൂ ചെയ്തു കളയാം എന്ന് കരുതി ചോദിച്ചു നീ ഈ കമ്പനിയില്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് .ലവന്‍ നല്ല ഒന്നാന്തരം ആശാരി ആണത്രേ.ഒരു ചുമരൊക്കെ ഒറ്റ ദിവസം കൊണ്ട് പുഷ്പം പോലെ തേച്ചു തീര്‍ക്കും എന്ന് ..നീ ഇലട്രിക്കല്‍ ജോലികള്‍ വല്ലതും ചെയ്തിട്ടുണ്ടോ എന്നതിന് പിന്നെ ഇല്ലേ അറബാബിന്റെ വീട്ടിലെ ബള്‍ബ്‌ പോയാല്‍ മാറ്റി ഇടുന്നത് ഞാനാണ് എന്ന മറുപടി കൂടി കേട്ടപ്പോള്‍ എനിക്ക് സമാധാനം ആയി .ഞാന്‍ ഇവിടെക്കിടന്നു മരിച്ചാലും ഇവനെനിക്ക് ഒരു സ്മാരക മണ്ഡപം പണിത് അതില്‍ ഒരു ബള്‍ബ്‌ എങ്കിലും കത്തിച്ചു വയ്ക്കുമായിരിക്കും .അത്രേം കരുണ എന്നോട് കാത്തുവച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പോയി ഉറങ്ങാന്‍ കിടന്നു .

(തുടരും )

Friday, June 3, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - നാല്

ഒന്നാം ഭാഗം 


രണ്ടാം ഭാഗം 


മൂന്നാം ഭാഗം 


നാല് 


ക്യാമ്പ് ജൂലിയനിലെ സ്റ്റോര്‍ ഇന്‍ചാര്‍ജ് ആണ് ബ്രൂസ് .പട്ടാളത്തിന്റെ പരുക്കന്‍ യൂണിഫോമിനകത്തും നര്‍മ്മ ബോധം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ചങ്ങാതി .ആ ചെമ്പന്‍ മുടിയും കണ്ണിറുക്കി ഉള്ള ചിരിയും ആരെയും ആകര്‍ഷിക്കും .ഇടതു കൈത്തണ്ടയില്‍ ഇണ ചേര്‍ന്ന് നില്‍ക്കുന്ന രണ്ടു കുഞ്ഞു നാഗങ്ങളെ പച്ച കുത്തിയിരിക്കുന്നു.ഈ സെക്സ് സിംബലാണ് എന്‍റെ ഉത്തേജനം എന്ന് ഇടയ്ക്കിടയ്ക്ക് പറയും .വലത്തേ കയ്യ് ഇലക്ഷന്‍ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യേറിയ മതില് പോലെയാണ് .നിറയെ പച്ച കുത്ത് .അങ്ങ് കമാന്‍ഡര്‍ മുതല്‍ സാധാ സെന്റ്രി വരെ എല്ലാവരെയും ഒരുപോലെ കളിയാക്കാനും സ്ത്രീകളായ പട്ടാളക്കാരികള്‍ ഉള്‍പ്പടെ സകലരോടും ദ്വയാര്‍ത്ഥം കലര്‍ന്ന തമാശകള്‍ പറയാനും അലിഖിതമായ ഒരു അധികാരം ബ്രൂസിനുണ്ടായിരുന്നു .ചാക്യാര്‍ കൂത്തിനിടയില്‍ സദസ്സില്‍ നിന്ന് എഴുന്നേറ്റ്‌ പോകുന്നവരേയും വന്നിരിക്കുന്നവരെയും കഥാ സന്ദര്‍ഭവുമായി ബന്ധിപ്പിച്ചു പരിഹസിക്കുന്ന ചാക്യാരെ ഓര്‍മ്മിപ്പിച്ചു പലപ്പോഴും ബ്രൂസിന്റെ രീതികള്‍ .ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മരിയ ഒഴിച്ച് സ്ത്രീകള്‍ ആരും സ്റ്റോറിലേക്ക് വരികയോ അതിലൂടെ കടന്നു പോകുകയോ ചെയ്യില്ല എന്ന് പറഞ്ഞു പൊട്ടിച്ചിക്കുന്ന ബ്രൂസിനെ പോലും കൂസാത്ത മരിയ ആരെന്നു അറിയാനുള്ള ആഗ്രഹം അനുനിമിഷം വളര്‍ന്നു വന്നു .

ബ്രൂസ് ആരുമായോ പഞ്ചാര 


ആദ്യമായി സ്റ്റോറിലേക്ക് ചെന്നപ്പോള്‍ തന്നെ നീ കുത്തിരിക്ക് പുള്ളേ  എന്ന സ്റ്റയിലില്‍ ഒരു ട്രക്കിന്റെ ടയര്‍ എടുത്തു പുഷ്പം പോലെ എന്‍റെ നേര്‍ക്ക്‌ ഉരുട്ടി വിട്ടു .ഉരുള്‍ പൊട്ടലില്‍ പാറക്കല്ല് വരുന്നത് കണ്ട പോലെ ഞാന്‍ ഓടി മാറി .അല്ല പിന്നെ , അപകടം കണ്ടാല്‍ സ്കൂട്ട് ആവാനും പറ്റിയാല്‍ അത് കൂടെയുള്ളവന് നേര്‍ക്ക്‌ തിരിച്ചു വിടാനും നമ്മള്‍ മലയാളികളെ ആരെങ്കിലും പഠിപ്പിക്കണോ ..?
പിന്നാലെ വന്ന അസിസ്റ്റന്റ്‌ സയീദി ടയറുമായി ഒരു പ്രണയാലിംഗനം നടത്തി ഷക്കീലയോടൊപ്പം കെട്ടിമറിയുന്ന  കിന്നാരത്തുംബികളിലെ ഗോപുമോനെപ്പോലെ നിലത്തുകിടന്നുരുണ്ടു.രണ്ടുപേരും മാച്ചിംഗ് കളര്‍ ആയതുകൊണ്ട് ഓടിയെത്തിയ അഭിഷേക് ആദ്യം ടയറിനെ പിടിച്ചു എഴുന്നേല്‍പ്പിച്ചു .പിന്നെയാണ് സംഭവിച്ചത് എന്തെന്ന് മനസ്സിലാവാതെ അന്തം വിട്ടു കിടന്ന  സയീദിയെ പൊക്കിയെടുത്തത് .
ക്യാമ്പ് കുലുങ്ങിയ ബ്രൂസിന്റെ പൊട്ടിച്ചിരികള്‍ക്കിടയിലേക്ക് അവള്‍ കടന്നു വന്നു ..മരിയ ... 




മീറ്റ്‌ ദി ഹോട്ടസ്റ്റ്‌ ഗേള്‍ ഇന്‍ ദി ടൌണ്‍ എന്ന ബ്രൂസിന്റെ പരിചയപ്പെടുത്തലിനു അഭിനന്ദനത്തിന് നന്ദി അമ്മാവാ എന്ന് മറുപടി പറഞ്ഞുകൊണ്ട് മരിയ വന്നു ചാടിക്കയറി മേശപ്പുറത്ത് ഇരുന്നു .ഇതാണോ ഇന്ത്യക്കാരന്‍ ആയ പുതിയ അതിഥി എന്ന് എന്നെ നോക്കി ചോദിച്ചുകൊണ്ട് കയ്യിലിരുന്ന സ്ട്രോബറി എടുത്ത് അഭിഷേകിനെ എറിഞ്ഞു .പിന്നെ ചാടിയിറങ്ങി വന്നു എന്‍റെ കൈ പിടിച്ചു കുലുക്കി നൈസ് ടു മീറ്റ്‌ യു മാന്‍ എന്ന് പറഞ്ഞപ്പോള്‍ ആ കൈക്കരുത്ത് എനിക്ക് ഫീല്‍ ചെയ്തു .പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പൊരിഞ്ഞ വാക്ക് തര്‍ക്കങ്ങള്‍ ആയിരുന്നു ബ്രൂസുമായി .ഇടയ്ക്ക് ദേഷ്യം കൊണ്ട് കവിളുകള്‍ ചുവന്നു .കൈ പരത്തി മേശമേല്‍ ആഞ്ഞടിച്ചു .ഡ്രൈവറുടെ ഫോണ്‍ വന്നതുകൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.തുടരാനിരിക്കുന്ന ഒരു നല്ല സൌഹൃദത്തിന്‍റെ തുടക്കം മാത്രമായിരുന്നു അത് .

മരിയ - ജനസമ്പര്‍ക്ക പരിപാടിക്കിടെ 







തിരിച്ചു പോകുന്ന വഴി ഞങ്ങള്‍ കാബൂള്‍ മാര്‍ക്കറ്റില്‍ ഇറങ്ങി .മാര്‍ക്കറ്റിന്റെ ചില ചിത്രങ്ങള്‍ .ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ ഇമേജസ് .













മാര്‍ക്കറ്റില്‍ ഒളിച്ചും പാത്തും അല്ലാതെയും  കറുപ്പ് വില്‍ക്കുന്നവരെ കണ്ടു  .അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന വിളയാണ് കറുപ്പ് അഥവാ ഒപിയം .ചില ചിത്രങ്ങള്‍ താഴെ കാണാം .ചിത്രങ്ങള്‍ക്ക് ഗൂഗിള്‍ ഇമെജസിനോട് കടപ്പാട് .





കറുപ്പ് തോട്ടം 


കറ എടുക്കാന്‍ വരഞ്ഞു നിര്‍ത്തിയിരിക്കുന്ന ഒപിയം 


കറ ശേഖരിച്ചിരിക്കുന്നു 


തോട്ടം 


പ്രോസസ് ചെയ്യാത്ത ഒപിയം 






കറുപ്പ് ദെയരയിലെ ഇരുളടഞ്ഞ ഗലികളിലെ ഇന്‍സ്റ്റന്റ് മുറുക്കാന്‍ കടകളില്‍ ഒരുപാട് കണ്ടിട്ടുണ്ട് .
ഒരിക്കല്‍ ചാര്‍ സൌ ബീസ് കറുപ്പും മിക്സ് ചെയ്തു അടിച്ചു ഒരു വെള്ളിയാഴ്ച മൊത്തം ജീവിതത്തില്‍ നിന്ന് ബ്ലാങ്ക് ഔട്ട്‌ ആയ അനുഭവം ഉണ്ട് .ഒരു വ്യാഴാഴ്ച  തകര്‍ത്ത ഒരു ബാച്ചിലര്‍ പാര്‍ട്ടിയും കഴിഞ്ഞ്  രാത്രി രണ്ടും മിക്സ് ചെയ്തു  അടിച്ചു കയറ്റി ഒരുവിധം ഇഴഞ്ഞ് രണ്ടു  പേര്‍ മാത്രം താമസിക്കുന്ന സുഹൃത്തിന്റെ ബാച്ചി റൂമിലെത്തി .തലയും ഉടലും രണ്ടു ദിശകളിലേക്ക് റോളര്‍  കോസ്റ്റിങ്ങ് നടത്തുന്നു .സുഹൃത്തിന്‍റെ റൂം മേയ്റ്റ്‌ സ്ഥലത്തില്ല .അവന്‍ എപ്പോള്‍ വരും എന്ന് അറിയാത്തത് കൊണ്ട് രണ്ടുപേരും കൂടി സുഹൃത്തിന്റെ കട്ടിലിലേക്ക് തന്നെ വീണു ..എണ്‍പത്തഞ്ചും തൊണ്ണൂറും ഒരുമിച്ചു വന്നപ്പോള്‍ കട്ടില്‍ താങ്ങിയില്ല .ഒടിഞ്ഞ ശബ്ദം കേട്ടെങ്കിലും താഴെ എത്തിയ ഫീലിംഗ് ഉണ്ടായെങ്കിലും അനങ്ങാന്‍ സാധിക്കാത്തതുകൊണ്ട് അവിടെത്തന്നെ കിടന്നു .നിര്‍ത്താതെ ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്.നോക്കുമ്പോള്‍ ഞങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നു .ങേ ഞങ്ങള്‍ കടപ്പുറത്താണോ കിടക്കുന്നത്എന്ന് സംശയം ഉണര്‍ന്നു .കതകില്‍ നിന്ന് പിന്നെയും ആരോ തല്ലിപ്പൊളിക്കുന്ന ശബ്ദം.കടപ്പുറത്ത് എവിടെ കതക്..??  മുട്ടോളം വെള്ളത്തില്‍ നീന്തി ചെന്ന് കതകു തുറന്നപ്പോള്‍ വാച്ച്മാന്‍ കലിപ്പില്‍ നില്‍ക്കുന്നു.ഫ്ലോര്‍ നിറച്ചും ഞങ്ങളുടെ റൂമില്‍ നിന്ന് പുറത്തേക്ക് ഒഴുകി വരുന്ന വെള്ളം .സമയം നോക്കിയപ്പോള്‍ അഞ്ചുമണി ആയതേ ഉള്ളൂ.ങേ മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണല്ലോ വന്നു കിടന്നത് .രണ്ടു മണിക്കൂര്‍ കൊണ്ട് ഇങ്ങനെ വെള്ളം പൊന്താന്‍ എന്ത് സംഭവിച്ചു ..? റൂമില്‍ തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ വാഷിംഗ് മെഷീനിലേക്ക് വെള്ളം വരുന്ന പൈപ്പ് ചെറുതായി പൊട്ടി കുറേശെയായി വെള്ളം വരുന്നു .ഇന്നലത്തെ പരാക്രമത്തിനിടയ്ക്കു കാലു തട്ടിയതാവും .എങ്കിലും രണ്ടു മണിക്കൂര്‍ കൊണ്ട് ഇത്രേം വെള്ളം നിറയാന്‍ ഒരു സാധ്യതയും ഇല്ല.മൊബൈല്‍ എടുത്തു നോക്കി ഒന്ന് കൂടി സമയം ഉറപ്പു വരുത്താം എന്ന് കരുതി നോക്കിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായത്‌ ..കിടന്നത് വ്യാഴാഴ്ച ആണെങ്കിലും ഉണര്‍ന്നത് ശനിയാഴ്ചയാണ്.വിട്ടുമാറാത്ത തലവേദന ആയിരുന്നു രണ്ടു ദിവസത്തോളം .റൂം ക്ലീനിംഗ് . ഫ്ലോര്‍ ക്ലീനിംഗ് , പുതിയ കട്ടില്‍ തുടങ്ങിയ ചിലവുകള്‍ വേറെയും .എന്തായാലും അതിനുശേഷം ജീവിതത്തില്‍ ഇന്ന് വരെ മുറുക്കാന്‍ മുറുക്കിയിട്ടില്ല.


(തുടരും )


ഗൂഗിള്‍ ബസ്‌ കമന്‍റുകള്‍ ഇവിടെ